തിരുവനന്തപുരം:മൂന്നാഴ്ച മുമ്പ് കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി വി.വേണു, തന്റെ പരിക്കിനു കാരണം താൻ കാണിച്ച മണ്ടത്തരമാണെന്ന് ഫേസ് ബുക്ക് പാേസ്റ്റിൽ തുറന്നു പറഞ്ഞു.
`ആഘാതം ഇത്ര മാത്രമായി പരിമിതപ്പെട്ടത് സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ടു മാത്രമാണ്. മുന്നിലിരുന്നവർക്ക് എയർബാഗിന്റെ പരിരക്ഷയും ലഭിച്ചു. ഞാൻ മാത്രം മേൽഭാഗത്തെ ബെൽറ്റ് പിന്നിലേക്ക് മാറ്റി, കീഴ് ഭാഗത്തെ ബെൽറ്റ് മാത്രമാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് എനിക്കു മാത്രം ഇത്രയധികം പരിക്കേറ്റത്. ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ. ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിൻസീറ്റിലും ഉള്ള യാത്രക്കാർ ബെൽറ്റ് ധരിക്കണം.'
ഭാര്യയും തദ്ദേശവകുപ്പ് അഡി. ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ, മകൻ ശബരി അടക്കമുള്ളവർ സുഖം പ്രാപിക്കുകയാണ്.
വീട്ടിൽ വിശ്രമിക്കുന്ന വേണുവിന്റെ പോസ്റ്റ് ഇങ്ങനെ തുടരുന്നു: എന്റെ തലയോട്ടിയിൽ സംഭവിച്ചിട്ടുള്ള പൊട്ടലുകളും മറ്റു പരിക്കുകളും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോൾ നിസ്സാരമാണെന്ന് പറയേണ്ടിയിരിക്കുന്നു. സംസാരിക്കാൻ ഇപ്പോഴും വിഷമമുണ്ട്, അതുകൊണ്ടാണ് ഫോൺ കോളുകൾ സ്വീകരിക്കാത്തത്. വാരിയെല്ലുകൾക്കുള്ള ഒടിവ് കാരണം ശാരദയ്ക്ക് പൂർണ വിശ്രമം ആവശ്യമാണ്. സന്ദർശകർക്ക് വിലക്കുണ്ട്.
രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ, കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, പരുമല മാർ ഗ്രിഗോരിയസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോ. ശ്രീകുമാറും ടീം അംഗങ്ങളും, സ്പെഷ്യലിസ്റ്റുകൾ , ഐ.സി.യുവിലെ സിസ്റ്റർമാർ , എല്ലാറ്റിനും ചുക്കാൻ പിടിക്കുന്ന റവ. ഫാദർ പൗലോസ്... ഞങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ യത്നിച്ച ഓരോ വ്യക്തിയും ഓർമകളിൽ ജ്വലിച്ചു നിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |