പീരുമേട്: ഏലപ്പാറയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ച് കയറി ഒമ്പത് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കോട്ടയത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഏലപ്പാറ ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് സെൻട്രൽ ജംഗ്ഷനിലുള്ള ചെമ്മണ്ണ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മുമ്പിൽ പോവുകയായിരുന്ന സ്വകാര്യ വാഹനത്തെ ഇടിച്ച ശേഷമാണ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുകയായിരുന്ന എട്ടോളം ഓട്ടോറിക്ഷകളിലേക്ക് ബസ് ഇടിച്ച് കയറിയത്. തുടർന്ന് ഡ്രൈവർമാർ, അന്യസംസ്ഥാന തൊഴിലാളി എന്നിവർ ഉൾപ്പടെ ഒമ്പതോളം പേർക്ക് പരിക്കേറ്റു. സന്തോഷ് ഏലപ്പാറ (34), അനീഷ് ഏലപ്പാറ (38), രഞ്ജിത്ത് ചിന്നാർ (20), മഹേഷ് ചിന്നാർ (34), പാൽദുരെ കിഴക്കേ ചെമ്മണ്ണ് (71), പി.പി. സോമൻ ഏലപ്പാറ (65), സന്തോഷ് ചെമ്മണ്ണ് (37), മുരുകൻ ആശാരി ടൈഫോയിഡ് എസ്റ്റേറ്റ് (20), അന്യസംസ്ഥാന തൊഴിലാളി ഗീത (47) എന്നിവർക്കാണ് പരിക്കേറ്റത്. ഗീതയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവ സമയം ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പീരുമേട്ടിൽ നിന്ന് പൊലീസും ഫയർഫോഴ്‌സുമെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലും സ്ഥലത്ത് പരിശോധന നടത്തി. ഏലപ്പാറ ടൗണിൽ എപ്പോഴും തിരക്കുള്ള ഭാഗമാണിവിടം. എന്നാൽ അപകടം നടന്ന സമയം അളുകൾ കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |