രാജകുമാരി: ബിഎൽ റാമിലുണ്ടായ കാട്ടാനയാക്രമണത്തിൽ നിന്ന് യുവതിയും അഞ്ച് വയസുള്ള മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ പുലർച്ചെ ഒന്നിനാണ് ബിഎൽ റാം സ്വദേശി ശിവകുമാറിന്റെ വീടിന്റെ ഭിത്തിയും ജനലും അരിക്കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാൻ തകർത്തത്. ശിവകുമാറിന്റെ ഭാര്യ രാജേശ്വരി, മകൾ കോകില എന്നിവർ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവർ കിടന്നുറങ്ങിയ മുറിയുടെ ഭിത്തിയാണ് ഒറ്റയാൻ കുത്തി മറിച്ചത്.
ഭിത്തിയുടെ ഭാഗങ്ങൾ വീണ് രാജേശ്വരിയുടെ ദേഹത്ത് പരുക്കേറ്റു. രാത്രിയിൽ ഭിത്തി ഇടിഞ്ഞ് കട്ടിലിലേക്ക് വീണതോടെ രാജേശ്വരി മകളെ കട്ടിലിൽ നിന്ന് തള്ളി മാറ്റി. ഭയന്ന് വിറച്ച കോകില നിലവിളിച്ചു കൊണ്ട് അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെട്ടു. മകളുടെ പുറകെ രാജേശ്വരിയും മുറിയിൽ നിന്ന് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഭിത്തി വീണ് ഇവർ കിടന്ന കട്ടിൽ ഒടിഞ്ഞു. സമീപത്തുണ്ടായിരുന്ന ടി.വിയും തകർന്നു. നാട്ടുകാർ സംഘടിച്ചെത്തിയാണ് ഒറ്റയാനെ ഇവിടെ നിന്ന് തുരത്തിയത്. പരുക്കേറ്റ രാജേശ്വരി നെടുങ്കണ്ടം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസമയം രാജേശ്വരിയുടെ ഭർത്താവ് പെയിന്റിങ് തൊഴിലാഴിയായ ശിവകുമാർ തമിഴ്‌നാട്ടിൽ ജോലിക്ക് പോയതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |