തിരുവനന്തപുരം : വിഖ്യാതമായ സ്വയംവരം സിനിമയുടെ 50-ാം വാർഷികം ആഘോഷിക്കാൻ 53 തദ്ദേശ സ്ഥാപനങ്ങളെ കരുവാക്കുന്ന സർക്കാർതല നീക്കത്തിനോട് സംവിധായകൻ അടൂർ ഗോപലകൃഷ്ണൻ വിയോജിച്ചതോടെ സംഘാടകർ വെട്ടിലായി. അടൂരിലെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയ്ക്കു വേണ്ടി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ പരമാവധി 5000 രൂപ വീതം നൽകണമെന്ന തദ്ദേശവകുപ്പിന്റെ ഉത്തരവാണ് ഇതോടെ വിവാദത്തിലായത്. തന്റെയോ സിനിമയുടെയോ പേരിൽ പണം പിരിയ്ക്കരുതെന്ന് അദ്ദേഹം സംഘാടകരെ ഫോണിൽ വിളിച്ച് അറിയിച്ചു. അതേസമയം, ഉത്തരവിൽ അസ്വാഭാവികതയില്ലെന്നാണ് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കിയത്. ജില്ലയിലെ 53 തദ്ദേശസ്ഥാപനങ്ങളിൽ നിന്നായി 26.50ലക്ഷം പരിച്ചെടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിവാദത്തോടെ പരിപാടിയും അനിശ്ചിതത്വത്തിലായി.
സംഘാടക സമിതി കൺവീനർ ബാബു ജോണാണ് തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകിയത്. ഇത് പരിഗണിച്ചാണ് ഈമാസം 23ന് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്.
സർക്കാർ പങ്കാളിത്തമില്ലാതെ നടക്കുന്ന സാംസ്കാരിക പരിപാടിക്കുവേണ്ടി പണം നൽകാൻ തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ നിർദ്ദേശിച്ചത് തെറ്റായ കീഴ്‌വഴക്കമാണെന്നാണ് വ്യാപക വിമർശനം.
''സ്വയംവരത്തിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ പേരിൽ പണപ്പിരിവ് നടത്താൻ പെർമിഷൻ കൊടുത്തുവെന്ന് പറഞ്ഞ് രാവിലെ പലരും വിളിച്ചു. ഉടൻ സംഘാടകരെ വിളിച്ച് പണപ്പിരിവ് നടത്തരുതെന്ന് പറഞ്ഞു. എന്റെ അറിവോടെയല്ല ഇത്.''
അടൂർ ഗോപാലകൃഷ്ണൻ
സംവിധായകൻ
''തദ്ദേശസ്ഥാപനങ്ങൾ നിർബന്ധമായി നൽകണമെന്നല്ല.താത്പര്യമുള്ളവർക്ക് നൽകാൻ തടസമില്ലെന്നതാണ് ഉത്തരവ്. നേരത്തെയും ഇത്തരം അപേക്ഷകളിൽ സമാനമായ ഉത്തരവുകൾ നൽകിയിട്ടുണ്ട്. അടൂരിന്റെ കാര്യം മാത്രം വിവാദമാകേണ്ട കാര്യമില്ല.''
-എം.ബി.രാജേഷ്
തദ്ദേശമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |