കെയ്റോ : ഈജിപ്റ്റിൽ നിന്ന് ലഭിച്ചതിൽ ഏറ്റവും പഴക്കമേറിയത് എന്ന് കരുതുന്ന മമ്മി കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഗവേഷകർ. 4,300 വർഷം പഴക്കമുള്ള മമ്മി സഖാറ ഗ്രാമത്തിൽ ജോസർ പിരമിഡിന് സമീപമുള്ള ഗിസ്‌ർ എൽ മദിർ മേഖലയിൽ 66 അടി താഴ്ചയിലാണ് കണ്ടെത്തിയത്. 35ാം വയസിൽ മരിച്ച ജെഡ് സെപ്ഷ് എന്നയാളുടേതാണ് ഈ മമ്മിയെന്ന് ഗവേഷകർ പറയുന്നു.
അതിസമ്പന്നനും സമൂഹത്തിൽ ഏറെ പ്രധാന്യമുണ്ടായിരുന്നതുമായ വ്യക്തിയായിരുന്നു അദ്ദേഹം. സ്വർണത്തിൽ പൊതിഞ്ഞ നിലയിലായിരുന്നു മമ്മി. ഈജിപ്റ്റിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രിയും ആർക്കിയോളജിസ്റ്റുമായ സാഹി ഹവാസും അദ്ദേഹത്തിന്റെ 10 സഹായികളും ചേർന്നാണ് ഈ മമ്മിയെ കണ്ടെത്തിയത്.
കല്ലിൽ നിർമ്മിച്ച 25 ടൺ ഭാരമുള്ള ശവപ്പെട്ടിക്കുള്ളിലായിരുന്നു മമ്മി. ശവപ്പെട്ടിയുടെ മേൽ മൂടിക്ക് മാത്രം 5 ടൺ ഭാരമുണ്ട്. ബി.സി 2494നും ബി.സി 2487നും ഇടയിൽ നിർമ്മിക്കെപ്പട്ടതെന്ന് കരുതുന്ന പ്രതിമകളും കണ്ടെത്തി. ഈ മമ്മിക്ക് സമീപം കല്ലിൽ തീർത്ത മറ്റൊരു ശവപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ തുറക്കും.
ലോകത്തിലെ തന്നെ ആദ്യത്തെ പിരമിഡ് എന്ന് കരുതപ്പെടുന്നതാണ് ജോസർ പിരമിഡ്. ബിസി 2,630 കാലഘട്ടത്തിലാണ് ജോസർ പിരമിഡിന്റെ നിർമ്മാണം പൂർത്തിയായത്. പുരാതന ഈജിപ്റ്റിലെ മൂന്നാം രാജവംശത്തിൽപ്പെട്ട രണ്ടാമത്തെ ഭരണാധികാരിയായിരുന്ന ജോസർ രാജാവിന് വേണ്ടിയാണ് ഈ പിരമിഡ് നിർമ്മിച്ചത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കംചെന്ന സ്റ്റെപ് പിരമിഡും ജോസർ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |