സ്വന്തം മുലപ്പാൽ ദാനം ചെയ്ത് 2022ലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കാഡിൽ ഇടംനേടി തമിഴ്‌നാട്ടുകാരി. കോയമ്പത്തൂർ സ്വദേശി ശ്രീവിദ്യയാണ് (27) ഏഴുമാസം കൊണ്ട് 105 ലിറ്റർ മുലപ്പാൽ ദാനം ചെയ്തു മാതൃകയായത്. വിദ്യയുടെ മുലപ്പാൽ കൊണ്ട് ഇതുവരെ 2,500ൽപ്പരം കുട്ടികളാണ് വിശപ്പടക്കിയത്.
രണ്ടാമത്തെ കുഞ്ഞ് ജനിച്ച് അഞ്ചാമത്തെ ദിവസം മുതൽ ശ്രീവിദ്യ തന്റെ മുലപ്പാൽ ദാനം ചെയ്യാൻ ആരംഭിക്കുകയായിരുന്നു.ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് തന്റെ മുലപ്പാൽ നൽകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ എല്ലാ പിന്തുണയും തന്ന് കൂടെനിന്നത് ഭർത്താവ് ഭൈരവ് ആണെന്ന് ശ്രീവിദ്യ പറയുന്നു. പത്തുമാസം പ്രായമുള്ള മകളും നാലുവയസുകാരനായ മകനുമാണ് ദമ്പതികൾക്ക്. ശ്രീവിദ്യ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ ഭൈരവ് ഇതുസംബന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ തുടങ്ങി. അങ്ങനെയാണ് ഒരു ഡോക്ടറുടെ സഹായത്തോടെ തിരുപ്പൂർ ജില്ലയിലുള്ള അമൃതം എന്ന എൻ ജി ഒയിൽ ശ്രീവിദ്യ തന്റെ മുലപ്പാൽ ദാനം ചെയ്തു തുടങ്ങുന്നത്.
തുടർന്ന് എൻ ജി ഒയുടെ നിർദേശപ്രകാരം ശ്രീവിദ്യ മുലപ്പാൽ ശേഖരിക്കുകയും ഇത് കോയമ്പത്തൂരിലുള്ള മുലപ്പാൽ ബാങ്കിൽ സൂക്ഷിക്കുകയും ചെയ്തു. ഈ പാൽ അമ്മ മരണപ്പെട്ട നവജാതശിശുക്കൾക്കും അമ്മമാർക്ക് മുലപ്പാൽ കുറവായിട്ടുള്ള കുഞ്ഞുങ്ങൾക്കുമാണ് നൽകിയിരുന്നത്. തന്റെ മുലപ്പാൽ കോയമ്പത്തൂരിലെ മെഡിക്കൽ കോളേജിലും നൽകിയതായി ശ്രീവിദ്യ പറയുന്നു.
ആവശ്യത്തിന് മുലപ്പാൽ ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടുന്ന അനേകം കുഞ്ഞുങ്ങളുണ്ട്. പ്രത്യേകിച്ച് സർക്കാർ ആശുപത്രികളിൽ ഇത് പതിവ് കാഴ്ചയാണ്. ചില കുട്ടികളെ ഭാരക്കുറവുള്ളതിനാൽ ഇൻകുബേറ്ററുകളിൽ മാറ്റുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് മുലപ്പാൽ ദാനം ചെയ്യാൻ തീരുമാനിച്ചത്. കൂടുതൽ സ്ത്രീകൾ തങ്ങളുടെ മുലപ്പാൽ നൽകാൻ സന്നദ്ധരായി മുന്നോട്ടുവരണമെന്നും ശ്രീവിദ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |