ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയടക്കം പ്രമേയമായി വരുന്ന വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ ബിബിസിയ്ക്കെതിരെ പ്രതിഷേധവുമായി ഹിന്ദുസേന. ബിബിസിയുടെ ഡൽഹിയിലെ ആസ്ഥാനത്തിന് മുന്നിൽ ഡോക്യുമെന്ററിയ്ക്കെതിരായ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ബിബിസി ഭീഷണിയാണെന്നും ഉടനെ തന്നെ നിരോധിക്കണമെന്നുമാണ് ഹിന്ദുസേനയുടെ ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ബിബിസിയെന്നാണ് ഹിന്ദുസേനയുടെ ആരോപണം. അതേസമയം രണ്ട് ഭാഗങ്ങളിലായി സംപ്രേഷണം ചെയ്ത 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയ്ക്കെതിരെ ബിജെപിയും കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്ത് ഗുജറാത്ത് കലാപവും രണ്ടാം ഭാഗത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തുടർച്ചയും അനുബന്ധ സംഭവങ്ങളുമായിരുന്നു ഇതിവൃത്തം.
ആദ്യഭാഗം പുറത്തിറങ്ങിയ സമയത്ത് തന്നെ രാജ്യത്ത് സംപ്രേഷണ വിലക്കേർപ്പെടുത്തിയിരുന്നു.ഡോക്യുമെന്ററിയുടെ ലിങ്കുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് ട്വിറ്ററും യൂട്യൂബും നീക്കം ചെയ്‌തിരുന്നു. നിർദ്ദേശത്തെത്തുടർന്ന് ഡോക്യുമെന്ററിയുടെ ലിങ്ക് ഷെയർ ചെയ്ത തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്‌ന്റെയടക്കം 50ലധികം പോസ്റ്റുകൾ ട്വിറ്ററിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 2021ലെ ഐ.ടി നിയമ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ആദ്യ എപ്പിസോഡിന്റെ ലിങ്കുകൾ നീക്കം ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചത്.
എന്നാൽ കേന്ദ്രസർക്കാരിന്റ നിരോധന നടപടികൾക്കിടയിലും കോൺഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ സംഘടനകളും വിദ്യാർത്ഥി സംഘടനകളും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥി യൂണിയന്റെ ഡോക്യുമെന്ററി പ്രദർശനത്തിന് അധികൃതർ അനുമതി നിഷേധിച്ചതിന് പിന്നാലെ ജെഎൻയു അടക്കമുള്ള ക്യാംപസുകളിൽ അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |