കൊച്ചി: പാവപ്പെട്ടവരുടെയും സമ്പന്നരുടെയും സാധാരണക്കാരുടെയും ബിസിനസ് ലോകത്തിന്റെയുമൊക്കെ പ്രതീക്ഷകളുടെ ഭാരവുംതാങ്ങി വീണ്ടുമൊരു കേന്ദ്ര ബഡ്‌ജറ്റ് വരവായി. എക്കാലത്തെയുമെന്ന പോലെ ഇക്കുറിയും ബഡ്‌ജറ്റിൽ വാഹനനിർമ്മാണ, വില്പനലോകവും വൻ പ്രതീക്ഷകൾ വച്ചുപുലർത്തുന്നുണ്ട്. അവരും ഒട്ടേറെ ആവശ്യങ്ങളുന്നയിക്കുന്നുണ്ട്.
കൊവിഡും തുടർന്നുവന്ന റഷ്യ-യുക്രെയിൻ പശ്ചാത്തലത്തിലെ കെടുതികളായ ഉത്‌പാദന-വിതരണശൃംഖലയിലെ പ്രതിസന്ധികൾ, ചിപ്പ് അടക്കം നിർമ്മാണ അസംസ്കൃതവസ്തുക്കളുടെ ക്ഷാമം, നാണയപ്പെരുപ്പം (വിലക്കയറ്റം), കുതിച്ചുയർന്ന പലിശഭാരം, വാഹനവില വർദ്ധിപ്പിക്കേണ്ട നിർബന്ധിത സാഹചര്യം എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഇന്ത്യൻ വാഹനവ്യവസായവും നേരിട്ടു.
ഈ സാഹചര്യത്തിലും 1.3 കോടിയിലേറെ ടൂവീലറുകൾ വിറ്റഴിച്ച് ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയെന്ന പട്ടം ഇന്ത്യ നിലനിറുത്തി. പാസഞ്ചർ ശ്രേണിയടക്കം മറ്റ് വിഭാഗങ്ങളും കുതിപ്പിന്റെ ട്രാക്കിലാണെങ്കിലും കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല.
ഭാവിയിലെ ഗതാഗതമാർഗമെന്ന നിലയിൽ ഏവരും പ്രതീക്ഷയോടെ കാണുന്ന ഇലക്‌ട്രിക് വാഹനശ്രേണിയും മികച്ച വില്പനനേടുന്നുണ്ട്. എന്നാൽ, കുതിപ്പ് തുടരാനും കൂടുതൽ പേരെ ഈ വിപണിയിലേക്ക് ആകർഷിക്കാനും ഇളവുകളും പ്രോത്സാഹനങ്ങളും ഇനിയുമിനിയും വേണമെന്ന് വാഹനനിർമ്മാതാക്കൾ പറയുന്നു.
ഇലക്‌ട്രിക് വാഹനങ്ങൾക്ക് ജി.എസ്.ടി 5 ശതമാനമേയുള്ളൂ. എന്നാൽ, ഇന്ത്യ വൻതോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന വാഹനനിർമ്മാണ ഘടകങ്ങൾക്ക് ജി.എസ്.ടി 28 ശതമാനമാണ്.
ഇറക്കുമതിയെ ആശ്രയിക്കേണ്ടാത്തവിധം ലിഥിയം-അയോൺ സെല്ലുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന സ്ഥിതിയെത്തുംവരെ അവയെ കസ്‌റ്റംസ് നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് വാഹനനിർമ്മാതാക്കൾ ആവശ്യപ്പെടുന്നു. ഇലക്‌ട്രിക് വാഹനങ്ങളും വാഹനനിർമ്മാണഘടകങ്ങൾക്കുമുള്ള നികുതി ഏകീകരിച്ച് 5 ശതമാനമാക്കണമെന്നും അവർ പറയുന്നു.
പാസഞ്ചർ വാഹനങ്ങൾ, ടൂവീലറുകൾ, ട്രാക്‌ടറുകൾ എന്നിവ നടപ്പ് സാമ്പത്തികവർഷം മികച്ച തിരിച്ചുവരവാണ് വിപണിയിൽ കാഴ്ചവച്ചത്. അടുത്തവർഷം പാസഞ്ചർശ്രേണി (പി.വി) 6 മുതൽ 9 ശതമാനം വരെയും വാണിജ്യവിഭാഗം 7 മുതൽ 10 ശതമാനം വരെയും ടൂവീലറുകൾ 6-9 ശതമാനവും ട്രാക്‌ടറുകൾ 4-6 ശതമാനവും വളരുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്ര വിലയിരുത്തുന്നു.
വിപണിയിൽ മുന്നേറ്റമുണ്ടെങ്കിലും കൊവിഡിന് മുമ്പത്തെ നിലയിലേക്ക് വില്പനക്കണക്കുകൾ തിരിച്ചെത്തിയിട്ടില്ല.
എന്നാൽ, ഉത്സവകാലം നിറഞ്ഞുനിന്ന കഴിഞ്ഞ ത്രൈമാസത്തിലെ (ഒക്‌ടോബർ-ഡിസംബർ) മികച്ച വില്പനട്രെൻഡ് വിപണിക്ക് നൽകുന്നത് വലിയ പ്രതീക്ഷകളാണ്. എന്നാൽ, വില്പനയിൽ മുന്നിൽനിന്നത് എൻട്രി-ലെവൽ ഹാച്ച്‌ബാക്കുകളെ (ചെറുകാറുകൾ) അപേക്ഷിച്ച് എസ്.യു.വികളും മറ്റ് പ്രീമീയം മോഡലുകളാണ്.
സാധാരണക്കാരുടെ പർച്ചേസിംഗ് പവറിൽ (വാങ്ങൽ ശേഷി) ഉണ്ടായ ഇടിവാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.ഉത്പാദനച്ചെലവിലുണ്ടായ വർദ്ധനമൂലം വാഹനവില വർദ്ധിപ്പിക്കേണ്ടിവന്നതും ഈ ശ്രേണിയെ ബാധിച്ചു.ഈ സ്ഥിതി മാറണമെങ്കിൽ സാധാരണക്കാരന്റെ കൈയിൽ പണമെത്തണം. അതിന് നികുതിയിലും മറ്റും ഇളവുകൾ അനിവാര്യതയാണ്. ഇക്കുറി ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കാര്യം ഗൗരവമായി കാണുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.
ഭാവിതലമുറയുടെ വാഹന ചോയ്‌സാണ് ഇലക്‌ട്രിക് വണ്ടികൾ. ഇലക്‌ട്രിക് ശ്രേണി മികച്ച വില്പനനേടുന്നുണ്ടെങ്കിലും വളർച്ചാനിരക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല.
നിലവിൽ പാസഞ്ചർ ഇ.വിക്കും ടൂവീലറുകൾക്കും വിലയിൽ സബ്സിഡി നൽകുന്ന ഫെയിം-2 സ്കീം ചെറു (ലൈറ്റ്), വലിയ (ഹെവി) വാണിജ്യവാഹനങ്ങൾക്കും ലഭ്യമാക്കിയാൽ വലിയ കുതിപ്പുണ്ടാകുമെന്ന് സൊസൈറ്റി ഒഫ് മാനുഫാക്‌ചറേഴ്‌സ് ഒഫ് ഇലക്‌ട്രിക് വെഹിക്കിൾക് (എസ്.എം.ഇ.വി) ചൂണ്ടിക്കാട്ടുന്നു.
▶ ഫെയിം-2 പദ്ധതിയുടെ കാലാവധി 2024 മാർച്ച് 31ന് അവസാനിക്കും. പ്രതീക്ഷിച്ച വളർച്ചാനിരക്കിലേക്ക് ഇ.വി വിപണിയെത്തും വരെ കാലാവധി നിശ്ചയിക്കാതെ സ്കീം നീട്ടണമെന്ന ആവശ്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |