കോഴിക്കോട്: പത്തുപേരായി ചുരുങ്ങിയിട്ടും ഉലയാതെ പൊരുതിയ മലബാറിയൻസിന് വിജയത്തുടർച്ച. ഇന്നലെ
കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ മുംബയ് ക്ലബ് കെങ്ക്രെ എഫ്.സിയെ 1-0ന് ഗോകുലം കേരള എഫ്.സി പരാജയപ്പെടുത്തി. സ്പെയിൻ താരം സ്ട്രൈക്കർ സെർജിയോ ഇഗ്ലേഷ്യസ് മെൻഡിയാണ് ഗോകുലത്തിനായി ഗോൾ നേടിയത്. 21ാം മിനുട്ടിൽ വിംഗിലൂടെ കുതിച്ചെത്തിയ പ്രതിരോധതാരം വികാസ് സിംഗ് നൽകിയ മികച്ച ക്രോസ് ബുള്ളറ്റ് ഹെഡ്ഡറിലൂടെ സെർജിയോ കെങ്ക്രെ വലയിലെത്തിക്കുകയായിരുന്നു. 56ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ട് രാഹുൽ രാജു പുറത്തായത് തിരിച്ചടിയായെങ്കിലും ക്യാപ്റ്റൻ ബൗബ അമിനോയുടെ നേതൃത്വത്തിൽ പ്രതിരോധക്കോട്ട കെട്ടി കെങ്ക്രെ ആക്രമണങ്ങളെ തടഞ്ഞു. ആദ്യ പുകുതിയിൽ ഗോകുലത്തിന്റെ ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങൾക്ക് മുമ്പിൽ കെങ്ക്രെ പതറി. മികച്ച നിലയിൽ മുന്നേറുന്നതിനിടെയാണ് രണ്ടാം പകുതിയിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് രാഹുൽ രാജു പുറത്താവുന്നത്. ഇതോടെ കളിയുടെ നിയന്ത്രണം കെങ്ക്രെ ഏറ്റെടുത്തു. നിരവധി ഗോൾ അവസരങ്ങൾ കെങ്ക്രെ സൃഷ്ടിച്ചെങ്കിലും ഗോകുലും പ്രതിരോധം കുലുങ്ങിയില്ല. വിജയത്തോടെ 13 കളികളിൽ നിന്ന് ഏഴ് വിജയവും മൂന്ന് സമനിലയും മൂന്ന് തോൽവിയുമുള്ള ഗോകുലം 24 പോയിന്റോടെ പട്ടികയിൽ മൂന്നാമതായി.
14 കളികളിൽ നിന്ന് 13 പോയിന്റുള്ള കെങ്ക്രെ എഫ്.സി പോയന്റ് പട്ടികയിൽ 11ാം സ്ഥാനത്താണ്. 13 കളികളിൽ നിന്നായി 29 പോയിന്റുള്ള റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയാണ് ഐ. ലീഗിൽ ഒന്നാമത്. 14 കളികളിൽ നിന്ന് 28 പോയന്റുമായി ശ്രീനിധി ഡെക്കാനാണ് രണ്ടാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |