വിഴിഞ്ഞം: കോവളം ബൈപ്പാസ് റോഡിൽ എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) കാമറകൾ വന്നിട്ടും ഗതാഗത നിയമ ലംഘനം തടയാനാവാതെ പൊലീസ്. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന വെള്ളാർ ജംഗ്ഷനിൽ കാമറയും സിഗ്നൽ ലൈറ്റുകളുമില്ല. കഴിഞ്ഞ ദിവസം റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരിയും ബൈക്ക് യാത്രികനും മരിച്ച സംഭവത്തിൽ സി.സി ടിവി ദൃശ്യങ്ങൾ ലഭ്യമല്ല എന്നാണ് പൊലീസ് പറയുന്നത്. നിരന്തരം അപകടങ്ങൾ നടക്കുന്ന കോവളം മുക്കോല ബൈപ്പാസ് റോഡിലെ അശാസ്ത്രീയ നിർമാണത്തിലും ബൈക്ക് റേസിംഗിനെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെ വൈകിട്ട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കോവളത്തും പരിസര പ്രദേശത്തുമായി അവധി ദിവസങ്ങളിൽ ബൈക്ക് റേസിംഗ് സംഘങ്ങൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയുയർത്തുകയാണ്.
ഒരുവർഷം പൊലിഞ്ഞത് 10 ജീവനുകൾ
കഴിഞ്ഞ വർഷം 7 പേരും ഈ വർഷം 3 പേരുമാണ് തിരുവല്ലത്തിനും വിഴിഞ്ഞത്തിനുമിടയിൽ ബൈപ്പാസിലുണ്ടായ അപകടത്തിൽ മരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബെെക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു, മേയ് മാസത്തിൽ കാറിടിച്ച് സഹോദരിമാരും, ജൂണിൽ റേസിംഗ് ബൈക്കുകൾ തമ്മിലിടിച്ച് രണ്ട് യുവാക്കളും, ജൂലായിൽ ബൈക്കിൽ ഓട്ടോ ഇടിച്ച് വീട്ടമ്മയും , ഒക്ടോബറിൽ ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് യുവാവും, ഈ മാസം 7ന് മിനിലോറി ബെെക്കിലിടിച്ച് ഒരു യുവാവും മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച നടന്ന രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടവും. ഇതിന് പുറമെ ചെറുതും വലുതുമായ നിരവധി അപകടങ്ങളിൽ പരിക്കേറ്റവരും ധാരാളമാണ്.
എ.എൻ.പി.ആർ കാമറകൾ അഥവാ
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ
കോവളം പൊലീസിന്റെ പരിധിയിൽ 10 കാമറകളാണ് ടൂറിസം വകുപ്പ് സ്ഥാപിച്ചത്. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റിടാതെയും ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ കാമറ ഒപ്പിയെടുക്കും. 200 മീറ്റർ ദൂരപരിധിയുളള എ.എൻ.പി.ആർ കാമറകളിൽ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗതയിൽ വരുന്ന വാഹനങ്ങളുടെ പോലും നമ്പർ വ്യക്തമായി റെക്കാഡ് ചെയ്യാൻ കഴിയും. ഇരുട്ടിലും ഏറ്റവും കുറഞ്ഞ പ്രകാശത്തിലും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും വാഹനങ്ങളിലെ യാത്രക്കാരെയും വ്യക്തമാക്കുന്ന തരത്തിലുളളചിത്രങ്ങൾ പകർത്താനും ഈ കാമറകൾക്ക് കഴിയും. ഒപ്ടിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ച് എല്ലാ കാമറകളും കോവളം പൊലീസ് സ്റ്റേഷനിൽ ബന്ധിപ്പിച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |