തൃക്കാക്കര: ഫ്ളാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ അജീഷിനെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മഹാദേവൻ (29), തിരുവനന്തപുരം പാറശാല പുകരാൽ പുത്തൻവീട്ടിൽ ശ്രീജിത്ത്(24), അമ്പലപ്പുഴ പുറക്കാട് ഭാഗത്ത് മുട്ടുചിറ വീട്ടിൽ ഉണ്ണി (25), മാവേലിക്കര പുതിയകാവ് അശ്വതിഭവനിൽ നിധിൻ (29), തൃശൂർ ഇയ്യാട്ടുസ്വദേശി ഇടാട്ടുപറമ്പിൽ കണ്ണൻ (28) എന്നിരെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സംശയം ചോദിക്കാനെന്നുള്ള രീതിയിൽ അജീഷിനെ ഫ്ലാറ്റിന്റെ ഗേറ്റിന് വെളിയിലേയ്ക്ക് വിളിച്ചിറക്കി പ്രതികൾ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കാക്കനാട് മാഞ്ഞൂരാൻ റോവർപാർക്ക് സ്പ്രിംഗ്സ് ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ആലപ്പുഴ സ്വദേശി അജീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെല്ലാവരും സ്വിഗ്ഗി ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 19ന് അജീഷ് ചിറ്റേത്തുകരയിലെ മറ്റൊരു ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യുമ്പോൾ മഹാദേവൻ ഓർഡറുമായി വന്നപ്പോൾ ഗേറ്റിൽ തടഞ്ഞിരുന്നു. പ്രതികൾ അജീഷിനെ മർദ്ദിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇൻഫോപാർക്ക് സി.ഐ വിബിൻദാസിന്റെ നേതൃത്വത്തിൽ എസ്.ഐ ബിനു, ജേക്കബ് മാണി, സജി റാം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. റിമാൻഡുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |