തിരുവനന്തപുരം: മൃഗശാലയിൽ പൂച്ചകളെയോ തെരുവ് നായ്ക്കളെയോ പ്രവേശിപ്പിക്കരുതെന്ന നിയമം കാറ്റിൽപ്പറത്തി ഇവയ്‌ക്ക് സ്വൈര്യവിഹാരത്തിന് ഇടം നൽകിയ സംഭവം വിവാദമായതോടെ പൂച്ചകളെ നീക്കം ചെയ്‌തുതുടങ്ങി. 12 പൂച്ചകളുണ്ടായിരുന്നതിൽ ഏഴെണ്ണം അസുഖം ബാധിച്ച് ചത്തതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. ഇന്നലെ അസുഖം ബാധിച്ച ഒരു പൂച്ചയുൾപ്പെടെ മൂന്നണ്ണത്തിനെ ജീവനക്കാർ പിടികൂടി പുറത്താക്കി. ഇനി രണ്ടെണ്ണത്തെ പിടികിട്ടാനുണ്ട്. അതേസമയം
ചത്ത പൂച്ചകളുടെ രോഗബാധ സ്ഥിരീകരിക്കാനായിട്ടില്ല. ഇവയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടില്ലെന്നാണ് സൂചന. ക്ഷയരോഗ സാദ്ധ്യത നിലനിൽക്കുന്നതിനാൽ മൃഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ വേഗത്തിലാക്കി. മൃഗങ്ങളെ കൂട്ടത്തോടെ പിടികൂടി കുത്തിവയ്ക്കുന്നത് ശ്രമകരമായതിനാൽ ഡാർട്ട് ഗൺ ഉപയോഗിച്ച് വാക്‌സിൻ നൽകുന്നതും പരിഗണിക്കുന്നുണ്ട്. മാൻ വർഗത്തിൽപ്പെട്ട കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളുമാണ് ക്ഷയരോഗം ബാധിച്ച് ചത്തത്. പ്രതിരോധത്തിന്റെ ഭാഗമായി സന്ദർശകർക്കും ജീവനക്കാർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ക്ഷയരോഗ പരിശോധനകളെല്ലാം നെഗറ്റീവായത് ആശ്വാസമാണ്. അവശേഷിക്കുന്നവരുടെ പരിശോധന ഉടൻ പൂർത്തിയാക്കും. കൂടുതൽ മൃഗങ്ങളെയെത്തിക്കാൻ പദ്ധതിയുള്ളതിനാൽ രോഗസാദ്ധ്യത പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |