ഇടുക്കി: ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് പരാമർശിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരണവുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം.
'പുരോഗമന ആശയങ്ങളിലൂടെ കേരളത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വാഴക്കുല എന്ന ശ്രദ്ധേയമായ രചന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേതാണെന്ന് നിരവധി വേദികളിൽ സംസാരിച്ചിട്ടുള്ളതാണ്. ഗവേഷണ പ്രബന്ധം എഴുതിയ ഘട്ടത്തിൽ സാന്ദർഭികമായി ഈ രചനയെപറ്റി പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇതിന് പ്രബന്ധത്തിലെ വിഷയവുമായി ബന്ധമുള്ളതല്ല. ഉദാഹരണമായിട്ട് മാത്രമാണ് അതവിടെ സൂചിപ്പിച്ചത്. പക്ഷേ അതിലൊരു നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. അത് ചൂണ്ടിക്കാണിച്ച് തന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിൽ ആക്കുന്നതിനുള്ള ശ്രമം നേരത്തേ ആരംഭിച്ചിരുന്നു. ആ ഘട്ടത്തിലാണ് നോട്ടപ്പിശക് ചൂണ്ടിക്കാണിച്ചത്. പുസ്തകമാക്കുമ്പോൾ പൂർണമായ അർത്ഥത്തിൽ പിശക് തിരുത്തും. '
'വലിയ രീതിയിൽ സ്ത്രീ വിരുദ്ധമായ പരാമർശങ്ങളാണ് ഇതിന്റെ പേരിൽ നടന്നത്. രണ്ടാമതായി ബോധി കോമൻസ് എന്ന ആർട്ടിക്കിളിൽ ഇതേ തെറ്റ് ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് ചില വാർത്തകൾ വന്നിരുന്നു. അതിന് പിന്നാലെ ഇത് കോപ്പിയടിയാണെന്നും പറയുന്നുണ്ടായിരുന്നു. വർഷങ്ങളുടെ കഷ്ടപ്പാടുകൊണ്ട് തയ്യാറാക്കുന്ന പ്രബന്ധത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ജനങ്ങൾക്ക് മുന്നിൽ എത്തിക്കേണ്ടതുണ്ടായിരുന്നോ എന്ന് ഈ വാർത്ത പ്രചരിപ്പിച്ചവർ ചിന്തിക്കണം. നിരവധി ആർട്ടിക്കിളുകളും ഗവേഷണ പ്രബന്ധങ്ങളും വായിച്ചുകൊണ്ടാണ് ഞാൻ അത് തയ്യാറാക്കിയിരിക്കുന്നത്. ഒരു വരി പോലും കോപ്പി അല്ല എന്ന് ഒറ്ര നോട്ടത്തിൽ നിന്ന് മനസിലാകും. ബോധി കോമൻസിന്റെ ആശയങ്ങൾ ഉൾക്കൊണ്ടാണ് തയ്യാറാക്കിയതെന്ന് റഫറൻസിൽ പറഞ്ഞിട്ടുമുണ്ട്. ' - ചിന്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |