ന്യൂഡൽഹി: മുൻ കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ 1977 മുതൽ 1979 വരെ നിയമ നീതിന്യായ വകുപ്പിന്റെ ചുമതലയുളള ക്യാബിനറ്റ് മന്ത്രിയായിരുന്നു. കോൺഗ്രസ്(ഒ), ജനതാ പാർട്ടി എന്നിവയിൽ അംഗമായിരുന്ന അദ്ദേഹം രാജേഷ് നരേൻ-ഇന്ദിരാഗാന്ധി കേസിൽ രാജേഷ് നരേന് വേണ്ടി ഹാജരായി. ഈ കേസിൽ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച ചരിത്രവിധിയുണ്ടായിരുന്നു. തുടർന്ന് നടന്ന സംഭവങ്ങൾക്കൊടുവിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇടമലയാർ കേസിൽ വി.എസ് അച്യുതാനന്ദന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് ശാന്തി ഭൂഷണാണ്. കേസിൽ മുൻ മന്ത്രി ബാലകൃഷ്‌ണപിളളയ്‌ക്ക് ഒരുവർഷം തടവ് ശിക്ഷ കോടതി വിധിച്ചിരുന്നു.
1977 മുതൽ 1980 വരെ രാജ്യസഭാംഗമായിരുന്ന ശാന്തി ഭൂഷൺ 1980ൽ ബിജെപിയിൽ അംഗമായി. എന്നാൽ 1986ൽ സ്ഥാനം രാജിവച്ചു. ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. 1925 നവംബർ 11ന് അലഹബാദിൽ ജനിച്ച ശാന്തി ഭൂഷൺ 1948ൽ അഭിഭാഷകവൃത്തി സ്വീകരിച്ചു. പ്രശസ്‌ത അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ജയന്ത് ഭൂഷണും മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |