തിരുവനന്തപുരം: സംവിധായിക നയനയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തും നാട്ടുകാരനുമായ ഷംനാജിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആൽത്തറയിലെ താമസസ്ഥലത്ത് നയനയെ അന്വേഷിച്ചെത്തിയ സുഹൃത് സംഘത്തിലുൾപ്പെട്ടയാളായിരുന്നു ഷംനാജ്. നയന കിടന്ന മുറി ബലംപ്രയോഗിച്ചാണ് തുറന്നതെന്ന് ഷംനാജ് ക്രൈംബ്രാഞ്ചിനോട് ആവർത്തിച്ചു. തോളുകൊണ്ട് ശക്തമായി ഇടിച്ചാണ് കതക് തുറന്നത്. കതക് അകത്തുനിന്ന് അടച്ച നിലയിലായിരുന്നുവെന്ന തരത്തിലുള്ള ഷംനാജിന്റെ മൊഴി അന്വേഷണ സംഘത്തെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഷംനാജിനൊപ്പം മുറിയിലെത്തിയ മെറിനും മറ്രൊരു സുഹൃത്ത് വിഷ്ണുവും കതക് ചേർത്ത് അടച്ച നിലയിലായിരുന്നുവെന്നും തള്ളിത്തുറന്നെന്നുമാണ് പറഞ്ഞിരുന്നത്. അകത്തുനിന്ന് അടച്ചിരുന്ന കതക് ബലം പ്രയോഗിച്ച് തുറന്നതാണെന്ന ഷംനാജിന്റെ വ്യത്യസ്‌തമായ മൊഴിയാണ് അന്വേഷണ സംഘത്തിനും തലവേദനയാകുന്നത്. കതക് ബലം പ്രയോഗിച്ചാണോ തുറന്നതെന്ന് കണ്ടെത്താൻ ഫോറൻസിക് വിഭാഗത്തിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനായ ഷംനാജ് ഇന്നലെ രാവിലെ 10ഓടെയാണ് മൊഴി നൽകാൻ ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.
നയനയുമായുള്ള സുഹൃത്ത് ബന്ധത്തിന്റെ തുടക്കം മുതൽ സംഭവ ദിവസവും അതിനുശേഷവുമുള്ള കാര്യങ്ങളെല്ലാം അന്വേഷണസംഘം ചോദിച്ചറിഞ്ഞു. നയനയുടെ സുഹൃത്ത് ബന്ധം, ആത്മഹത്യാസാദ്ധ്യതയെപ്പറ്റിയുള്ള വിവരങ്ങൾ, കൊലപാതക സാദ്ധ്യത, സംശയിക്കുന്നവരെപ്പറ്റിയുള്ള വിവരങ്ങൾ എന്നിവയും ഷംനാജിൽ നിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള മൊഴിയെടുക്കൽ വൈകിട്ട് ആറിനാണ് അവസാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |