തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ലേബർ ക്യാമ്പുകളിലെ പരിശോധനയ്‌ക്കായി പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു. ചാലയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന റെയിൻബോ കോംപ്ളക്‌സ് സന്ദർശനത്തിടെയാണ് മന്ത്രി ലേബർ കമ്മിഷണർ കെ.വാസുകിക്ക് നിർദ്ദേശം നൽകിയത്. മേയർ ആര്യാ രാജേന്ദ്രൻ,അഡീഷണൽ ലേബർ കമ്മീഷണർ (എൻഫോഴ്സ്‌മെന്റ് ) കെ.എം.സുനിൽ,ഫോർട്ട് എ.സി.പി ഷാജി എന്നിവർക്കൊപ്പമാണ് മന്ത്രി ലേബർ ക്യാമ്പിലെത്തിയത്. ക്യാമ്പ് അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നഗരസഭ നിർദ്ദേശിച്ചു. മൂന്നു നില കെട്ടിടത്തിന്റെ നിലകളെല്ലാം മന്ത്രിയും സംഘവും പരിശോധിച്ചു. തൊഴിലാളികളുമായി ആശയവിനിമയം നടത്തി. കെട്ടിടത്തിൽ അനധികൃത നിർമ്മാണമുണ്ടെങ്കിൽ പൊളിച്ചുമാറ്റാനും ലൈസൻസ് ഇല്ലാത്ത കടകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സൂപ്രണ്ടിംഗ് എൻജിനിയറോട് നിർദ്ദേശിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കോൺട്രാക്ടർക്ക് ലേബർ കമ്മീഷണർ നിർദ്ദേശം നൽകി.യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ ടെറസിൽ ഷീറ്റിട്ട് മുന്നൂറോളം തൊഴിലാളികളെ ദിവസം നൂറു രൂപ നിരക്കിലാണ് പാർപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |