* ഇരുവരും എൻജിനിയറിംഗ് വിദ്യാർത്ഥികൾ
കൊച്ചി: നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽനിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ചു കടത്തിയ കർണാടക സ്വദേശികളായ യുവതിയും യുവാവും ഉഡുപ്പിയിൽ പിടിയിലായി. കർണാടക കർക്കളയിലെ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ നിഖിൽ (23), ശ്രേയ (23) എന്നിവരെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് താമസസ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു. കോളേജിന് സമീപം ഒന്നിച്ചായിരുന്നു താമസം. ഇന്ന് കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. നായ്ക്കുട്ടിയെ അടക്കം കോടതിയിൽ ഹാജരാക്കും. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽനിന്ന് തീറ്റയും മോഷ്ടിച്ചിരുന്നു. ഇതിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്‌തേക്കും. പൊലീസ് എത്തുമ്പോൾ ശ്രേയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിഖിൽ എത്തുംവരെ കാത്തിരുന്ന് പൊലീസ് ഇയാളെയും പിടികൂടുകയായിരുന്നു.ഷിമോഗ സ്വദേശിനിയാണ് ശ്രേയ. നിഖിൽ കാവേരി സ്വദേശിയും.
അവധിക്കാലം ചെലവഴിക്കാൻ കൊച്ചിയിൽ എത്തിയ ഇവർ,
ശനിയാഴ്ച രാത്രി ഏഴോടെയാണ് 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെൽമെറ്റിൽ ഒളിപ്പിച്ച് കടത്തിയത്. പൂച്ചയെ വാങ്ങാനെന്ന വ്യാജേനയാണ് കടയിലെത്തിയത്. ഇടപ്പള്ളി സ്വദേശിയിൽനിന്ന് കടയുടമ കഴിഞ്ഞ ദിവസം വാങ്ങിച്ച മൂന്ന് നായ്ക്കുട്ടികളിൽ ഒന്നിനെയാണ് മോഷ്ടിച്ചത്. ആലപ്പുഴ സ്വദേശി നായ്ക്കുട്ടിയെ വാങ്ങാൻ എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന് ബോധ്യമായത്. തുടർന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷണം തിരിച്ചറിഞ്ഞത്.
ഇവർ പോയ വഴിയിലെ മറ്റു സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പിൽനിന്ന് നായയ്ക്കുള്ള തീറ്റയും മോഷ്ടിച്ചെന്ന് കണ്ടെത്തി. തുടർന്ന് ടവർ ലൊക്കേഷൻ പൊലീസ് പിന്തുടരുകയായിരുന്നു.
പനങ്ങാട് പ്രിൻസിപ്പൽ എസ്.ഐ ജിൻസൺ ഡോമിനിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ ജി. ഹരികുമാർ, എസ്.സി.പി.ഒമാരായ എസ്. സുധീഷ്, എം. മഹേഷ്, ഷീബ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |