അമ്പലവയൽ: പൊന്മുടികോട്ട, എടക്കൽ, അമ്പുകുത്തി പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവകളിൽ ഒന്നിനെ കുരുക്കിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തി. അമ്പുകുത്തി വെള്ളച്ചാട്ടത്തിന് സമീപം 19 പാടിപറമ്പിലേക്ക് പോകുന്ന വഴിയരികിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കഴുത്തിൽ കമ്പി കുരുങ്ങിയ നിലയിൽ കടുവയുടെ ജഡം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി മുത്തങ്ങയിലേക്ക് കൊണ്ടുപോയി.
വൈകീട്ട് അഞ്ചുമണിയോടെ അമ്പുകുത്ത് വെള്ളച്ചാട്ടത്തിന് സമീപം കടുവയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. പാറയുടെ മുകളിൽ നിന്നും കടുവ താഴേക്ക് ചാടി റോഡ് മുറിച്ചു കിടക്കുന്നതായി നാട്ടുകാർ കണ്ടിരുന്നു. തുടർന്നാണ് പ്രദേശത്ത് വനപാലകരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചത്. ഇതിനിടയിലാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്.
ഒന്നര വയസുള്ള കടുവക്കുട്ടിയാണ് ചത്തത്. നേരത്തെ വനംവകുപ്പ് കൂട് വെച്ച് പിടികൂടിയ കടുവയുടെ കുട്ടികളിൽ ഒന്നാണിത്.
ഇതേ പ്രായം കണക്കാക്കുന്ന മറ്റൊരു കടുവക്കുട്ടി കൂടി സ്ഥലത്തുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കടുവക്കുട്ടികളെ പ്രദേശത്ത് പലതവണ കണ്ടിരുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്. രണ്ട് കടുവക്കുട്ടികൾക്ക് പുറമെ മറ്റൊരു വലിയ കടുവ കൂടി പ്രദേശത്തുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടുവകൾക്ക് പുറമെ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചിരുന്നു.
കടുവ കുരുക്കിൽപെട്ട് ചത്ത സംഭവത്തിൽ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരു കടുവക്കുട്ടി കൂടി പ്രദേശത്തുള്ള സാഹചര്യത്തിലാണ് നടപടി. മനപ്പൂർവം കെണിവെച്ചതാണോ എന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |