ന്യൂഡൽഹി: പുതിയ ആദായനികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി ഏഴു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി പൂർണമായും ഒഴിവാക്കി കൊണ്ടാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. പുതിയ സ്‌കീമിലെ സ്ളാബ് ഘടനയും പരിഷ്‌കരിച്ചു. നിലവിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന പഴയനികുതി സ്കീമിൽ മാറ്റമോ, ഇളവോയില്ല.
പഴയ സ്കീമിൽ തുടരണമെങ്കിൽ ഇനി ഓപ്ഷൻ നൽകണം. അല്ലെങ്കിൽ പുതിയതിലേക്ക് മാറിയതായി കണക്കാക്കും. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഏതാണ് താത്പര്യമെന്ന് അറിയിക്കണം. കഴിഞ്ഞ ബഡ്‌ജറ്റിൽ അവതരിപ്പിച്ച പുതിയ സ്കീമിൽ ചേർന്നവർ 20 ശതമാനം മാത്രം. ഇന്ത്യയിലാകെ 8 കോടി ആദായനികുതി ദായകരുണ്ട്.
നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ആദായനികുതി നിരക്ക് 42.74 ശതമാനമാണ്. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്. രണ്ടുകോടി രൂപയ്ക്കുമേൽ വരുമാനമുള്ളവർക്ക് ചുമത്തിയിരുന്ന 37 ശതമാനം സർചാർജ് ഇന്നലെ 25 ശതമാനമായി കുറച്ചു. ഇതോടെ, മൊത്തം നികുതിനിരക്ക് 39 ശതമാനമാകും. പുതിയ നികുതി സ്ളാബിലുള്ളവർക്ക് മാത്രമാണ് നേട്ടം.
രാജ്യത്ത് ഏറ്റവുമധികം വരുമാനനികുതി നൽകുന്നത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ് ആണ്. 2022 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 16,297 കോടിയാണ് റിലയൻസ് വരുമാനനികുതിയായി നൽകിയത്. 60,705 കോടി വരുമാനവും ഇവർ നേടി. എന്നാൽ ഇന്ത്യയിലെ രണ്ടാമത്തെ നികുതിദായകൻ ആരാണെന്ന് ചോദിച്ചു കഴിഞ്ഞാൽ, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നതാകും ഉത്തരം. 35,374 കോടി രൂപ വാർഷിക വരുമാനമുള്ള എസ് ബി ഐ 13,382 കോടിയാണ് കഴിഞ്ഞവർഷം നികുതിയടച്ചത്. ടാറ്റ കൺസൽട്ടൻസി സർവീസ് ആണ് മൂന്നാം സ്ഥാനത്ത്. 13,238 കോടി, ടിസിഎസ് വരുമാനനികുതി നൽകി.
ഇന്നലെ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവുകളിലൂടെ 35,000 കോടി രൂപയുടെ വരുമാന നഷ്‌ടം സർക്കാരിനുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നികുതി നിർദേശങ്ങളിലൂടെ 3,000 കോടി രൂപ ലഭിക്കും.
റിബേറ്റ്
1. നിലവിൽ 5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 100 ശതമാനം റിബേറ്റുള്ളതിനാൽ ആദായനികുതി അടയ്ക്കേണ്ട. ഇത് പുതിയതും പഴയതുമായ സ്കീമുകൾക്ക് ബാധകമായിരുന്നു
2. ഇന്നലത്തെ ബഡ്ജറ്റിൽ പുതിയ സ്കീമിലുള്ളവർക്കു മാത്രമാണ് 7 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 100 ശതമാനം ഇളവ് അനുവദിച്ചത്. പഴയ സ്കീമിൽ ആനുകൂല്യം 5 ലക്ഷം വരെ മാത്രം
3. പഴയ സ്കീമിൽ ഇൻഷ്വറൻസ്, ഭവന വായ്‌പ, സേവിംഗ്‌സ് നിക്ഷേപങ്ങൾ, വീട്ടുവാടക തുടങ്ങി 70 ഓളം കാര്യങ്ങൾക്ക് ഇളവുണ്ട്. പുതിയ സ്കീമിൽ ഇത്തരം ഇളവുകളേ ലഭിക്കില്ല
പുതിയ സ്കീം
പുതിയ സ്കീം പ്രകാരം വാർഷിക വരുമാനം 7 ലക്ഷം കഴിഞ്ഞാൽ മൊത്തം
തുകയ്ക്കും നികുതി ഈടാക്കുന്നത് ഓരോ സ്ലാബിലും വരുന്ന തുകയായി വിഭജിച്ചാണ്. ഉദാഹരണത്തിന് പത്തു ലക്ഷമാണ് വരുമാനമെങ്കിൽ ,ആദ്യ മൂന്നു ലക്ഷത്തിനില്ല. അടുത്ത സ്ലാബിൽ വരുന്ന മൂന്നു ലക്ഷത്തിന് 5%. തൊട്ടടുത്ത സ്ലാബിലെ മൂന്നു ലക്ഷത്തിന് 10%. ഇപ്രകാരമാണ് സ്ലാബ് തിരിച്ചിരിക്കുന്നത്.
₹0-3 ലക്ഷം : നികുതിയില്ല
₹3-6 ലക്ഷം : 5%
₹6-9 ലക്ഷം : 10%
₹9-12 ലക്ഷം : 15%
₹12-15 ലക്ഷം : 20%
₹15 ലക്ഷം മുതൽ : 30%
നേട്ടം ഇങ്ങനെ
9 ലക്ഷം രൂപവരെ വരുമാനമെങ്കിൽ നിലവിൽ 60,000 രൂപ നികുതി അടയ്ക്കണം. പുതിയ സ്ളാബ് പ്രകാരം 45,000 രൂപയടച്ചാൽ മതി.
(0-3 ലക്ഷം നികുതിയില്ല. 3-6 ലക്ഷം രൂപവരെ - 15,000 രൂപ. 6-9 ലക്ഷം - 30,000 രൂപ. ആകെ 45,000 രൂപ).
15 ലക്ഷം രൂപവരെ വരുമാനമുള്ളയാളുടെ നികുതി ബാദ്ധ്യത 1,87,500 രൂപയിൽ നിന്ന് 1.5 ലക്ഷമായി കുറയും
പഴയ സ്കീം
₹0-2.5 ലക്ഷം : നികുതിയില്ല
₹2.5-5 ലക്ഷം : 5%
₹5-10 ലക്ഷം : 20%
₹10 ലക്ഷം മുതൽ : 30%
സ്റ്റാൻഡേർഡ് ഡിഡക്ഷൻ
പഴയ നികുതി സ്കീമിലുള്ളവർക്ക് ലഭിക്കുന്ന 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും പുതിയ സ്കീമുകാർക്ക് ലഭ്യമാക്കി. നികുതിബാധകമായ മൊത്ത വരുമാനത്തിൽ നിന്ന് 50,000 രൂപ കുറച്ചശേഷം ബാക്കിത്തുകയ്ക്ക് നികുതിയടച്ചാൽ മതി. പുതിയ സ്കീമിൽ വാർഷികവരുമാനം 15.5 ലക്ഷം രൂപയാണെങ്കിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 52,500 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |