നല്ല കൃഷിയെന്ന ചിന്തയുടെ പേരിൽ കടത്തിൽ നിന്ന് കടത്തിലേക്ക് മുതലക്കൂപ്പ് നടത്തുന്ന ജീവിതം. ആരാകണം എന്ന ചോദ്യത്തിന് എന്റെ മകൻ ഒരു കർഷകനാകണം എന്ന് പറയുന്ന ഒരു കാലം ഇവിടെ ഇനി വരുമോയെന്ന് പദ്മശ്രീ നേടിയ ചെറുവയൽ രാമൻ ചോദിക്കുന്നു
ചെറുവയൽ രാമൻ.ചേറുമണ്ണിന്റെ ഗന്ധമുള്ള മനുഷ്യൻ. കാൽമുട്ടിന്റെ അറ്റംവരെയെത്തുന്ന ഒരു തോർത്തുമുണ്ടും മുറിക്കൈയൻ വിലകുറഞ്ഞ വെളള ഖദർ ഷർട്ടും ഉടുത്ത് നമ്മുടെയെല്ലാം മനസിലേക്ക് തെളിനീര് പോലെ പ്രകാശം പരത്തി വരുന്ന വയനാട്ടിലെ കാർഷിക തേജസ് . മണ്ണിനെയും പ്രകൃതിയെയും ജീവശ്വാസമെന്ന പോലെ മുറുകെ പിടിച്ച് ഇതുവരെ ജീവിച്ച പച്ച മനുഷ്യൻ. രാജ്യം പദ്മശ്രീ നൽകി ഈ എളിമയുളള കുറിയ മനുഷ്യനെ ആദരിച്ചപ്പോൾ നെല്ലറയെന്ന് പേര് കേട്ട വയനാട് ഒന്നാകെ അഭിമാനിച്ചു. നമ്മുടെ നെല്ലച്ഛൻ. ഇനി പദ്മശ്രി ചെറുവയൽ രാമൻ.
മണ്ണിനോടും വന്യമൃഗങ്ങളോടും പൊരുതി ചോര നീരാക്കി കാടും മേടും വെട്ടിത്തെളിച്ച് മരം കോച്ചുന്ന തണുപ്പിലും മലമ്പനിയെന്ന മാരക രോഗത്തോടും പടപൊരുതി നീങ്ങിയവർക്ക് ഏറെ മുന്നേയായിരുന്നു ചെറുവയൽ രാമന്റെ ഇടം.കണ്ണെത്താദൂരത്തായി പച്ച വിതാനിച്ച് പരന്നു കിടക്കുന്ന നെൽവയലുകളിൽ നിന്ന് വീശിയെത്തുന്ന കാറ്റിന് രാമൻ വിതച്ച നെല്ലിന്റെ സുഗന്ധമാണ്.വയനാടിന്റെ ഔഷധ വീര്യമുളള ഗന്ധകശാലയുടെയും ജീരക ശാലയുടെയും ഒക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത സുഗന്ധം.ഈ മണ്ണിൽ എഴുപത്തിമൂന്നാമത്തെ വയസിലേക്ക് കാലെടുത്തുവയ്ക്കാൻ കഴിഞ്ഞുവെങ്കിൽ അത് ഈ ജൈവ മണ്ണിൽ തീർത്ത ജൈവകാർഷിക സംസ്ക്കാരത്തെ കെട്ടിപ്പിടിച്ച് കിടന്നത് കൊണ്ട് മാത്രം.ആ കാർഷിക സംസ്കൃതിക്ക് ഒരു ചെറു പോറലേൽക്കാൻ പോലും അണുവിട വ്യതിചലിച്ചില്ല വീര കേരള വർമ്മ പഴശ്ശിരാജാവിന്റെ പോരാളി പരമ്പരകളിലെ കണ്ണിയായി നിൽക്കുന്ന ഈ കുറിച്യകാരണവർ. വിശ്രമമില്ല,ഈ ജീവിതത്തിന്.താൻ പഠിച്ച ജൈവ കാർഷിക സംസ്കൃതിയെ രാജ്യത്ത് മാത്രമല്ല,ലോകത്താകെ പകർന്ന് നൽകാൻ മുണ്ടും മുറുക്കിയുടത്ത് യാത്ര ചെയ്ത ചെറുവയൽ രാമൻ.രാജ്യത്തിന്റെ, വലിയ ബഹുമതിലഭിച്ചിട്ടും രാമന് അതിന്റെ ആഡംബരമില്ല.കൈയിൽ ഇപ്പോഴുമുളളത് ആയിരം രൂപയുടെ ഒരു നോക്കിയോ ഫോൺ മാത്രം. പക്ഷെ ഉളളിന്റെ ഉളളിൽ കുറെ ദുഃഖങ്ങൾ.വിഷമങ്ങൾ.അധികം ആരോടും പങ്ക് വയ്ക്കാത്ത യാതനകൾ... നല്ല കൃഷിയെന്ന ചിന്തയുടെ പേരിൽ കടത്തിൽ നിന്ന് കടത്തിലേക്ക് മുതലക്കൂപ്പ് നടത്തുന്ന ജീവിതം. ആരാകണം എന്ന ചോദ്യത്തിന് എന്റെ മകൻ ഒരു കർഷകനാകണം എന്ന് പറയുന്ന ഒരു കാലം ഇവിടെ ഇനി വരുമോ? അതാണ് രാമന്റെ ഏക ആഗ്രഹം. കർഷകൻ ഇവിടെ ആദരിക്കപ്പെടണം.അവന് സർക്കാർ ശമ്പളം നൽകണം.കുടുംബത്തിന് പരിരക്ഷ നൽകണം.കർഷകനാണ് നാടിന്റെ നട്ടെല്ല്.നാൽപ്പത് വർഷത്തിലേറെയായി ഇതെഴുുതന്നയാളിന് പരിചയമുണ്ട് ചെറുവയൽ രാമനുമായി.പത്മശ്രി പ്രഖ്യാപനത്തിന് ശേഷവും രാമൻ വീട്ടിലില്ല.സ്വീകരണങ്ങൾക്കായി അതികാലത്ത് ഇറങ്ങും.ചിലപ്പോൾ രാവിലെ മുതൽ അർദ്ധരാത്രിവരെ നിലയ്ക്കാത്ത സന്ദർശക പ്രവാഹം.കൈയിൽ നിറയെ മെമന്റോകൾ.ഷാളുകൾ... ചിലപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഷർട്ടിന്റെ കീശയിൽ ഉണ്ടായിരുന്ന ആ ചില്ലി കാശ് മാത്രമായിരിക്കും നീക്കിയിരിപ്പ്.ചിലപ്പോൾ കീശ കാലി.ഇനി രാമൻ പറയട്ടെ..മനസ് തുറന്ന്...
പത്മശ്രി ലഭിച്ചതിനെക്കുറിച്ച് എന്ത് പറയുന്നു?
സന്തോഷം.വയനാട്ടുകാരനായ ഒരു ആദിവാസിക്ക് ഇതിൽപ്പരം മറ്റെന്ത് അഭിമാനമാണുളളത്.ഇത്രയും കാലം കൃഷിയുടെ പേരിൽ ജീവിച്ചതിന് അർത്ഥമുണ്ടെന്ന് തോന്നി.ഈ അംഗീകാരം രാജ്യത്തെ എന്നെപ്പോലെ പാരമ്പര്യ നെൽകൃഷിയെ സ്നേഹിക്കുന്നവർക്കുളളതാണ്. രാജ്യത്തെ മണ്ണിന്റെ മക്കളായ കർഷകർക്ക് ഇത് സമർപ്പിക്കുന്നു.
പാരമ്പര്യ ജൈവ നെൽവിത്ത് സംരക്ഷകനാണല്ലോ?
ഞങ്ങൾ കുറിച്യർ വയനാട്ടിൽ ഇപ്പോൾ നാമമാത്രമെയുളളു.കൃഷിയാണ് മുഖ്യ തൊഴിൽ.ഒപ്പം കന്നുകാലി വളർത്തലും.കൂട്ടു കുടുംബ വ്യവസ്ഥയാണ് ഞങ്ങളുടേത്.നാൽപ്പത് ഏക്കർ ഭൂമിയുണ്ടായിരുന്നു.ഇരുപത്തിരണ്ട് ഏക്കർ വയലും പതിനെട്ട് ഏക്കർ കരയും.സത്യം പറയെട്ടെ.എന്റെ പേരിലെന്ന് പറയാൻ ആകെ ഉളളത് ഇരുപത്തിനാല് സെന്റ് ഭൂമി മാത്രം.
ഇത്രയും കാലത്തെ മാതൃകാപരമായ കാർഷിക ജീവിതം കൊണ്ട് എന്ത് നേടി?
വലിയൊരു കടം.പിന്നെ നല്ലൊരു പേര്.ലോകം മുഴുവനായുളള ബന്ധവും.പുതു തലമുറകളിലേക്ക് പാരമ്പര്യ നെൽകൃഷിയെക്കുറിച്ച് അറിവ് പകർന്ന് നൽകാൻ കഴിഞ്ഞു.കാശ് കൊടുത്താലും കിട്ടാത്ത അംഗീകാരവും പരിഗണനയും.ആർക്ക് ലഭിക്കും ഇതൊക്കെ.ഇതൊരു വലിയ അംഗീകാരമല്ലേ.കടം ഇനി എന്നെക്കൊണ്ട് വീട്ടിയാൽ തീരുമെന്ന് തോന്നുന്നില്ല.ആരോഗ്യം അതിന് അനുവദിക്കുന്നില്ല.എന്റേത് ഇത് മൂന്നാം ജന്മമാണ്.ജൈവ കൃഷിയുടെ പേരിൽ മണ്ണിൽ പണ്ട് മുതലെ അദ്ധ്വാനിക്കുന്നത് കൊണ്ട് ഇത്രയും കാലം ജീവിതം നീട്ടിക്കിട്ടി എന്ന് പറയാം.അല്ലെങ്കിൽ പണ്ടെ...
എന്താണ് അസുഖം?
സെമിനാറിന്റെ പേരിൽ 2018ൽ ഗൾഫിലേക്ക് പോയി.അവിടെ വച്ച് ഹൃദയാഘാതം ഉണ്ടായി.ജീവിതം അവിടെ തീർന്നു എന്ന് കരുതി.പക്ഷെ ആയുസ് നീട്ടിക്കിട്ടി.പ്രവാസി മലയാളികളും വ്യവസായ പ്രമുഖൻ എം.എ.യൂസഫലിയും ഡോ: ആസാദ് മൂപ്പനുമൊക്കെ ഉളളത് കൊണ്ട് ജീവിതം തിരിച്ച് കിട്ടി.ഇനി എത്ര നാൾ എന്നറിയില്ല.പണ്ടത്തെപ്പോലെ വയ്യ.എങ്കിലും പാടത്ത് അവസാനശ്വാസം വരെ ഇറങ്ങും. നൂറോളം പേർ കൂട്ട് കുടുംബമായി കഴിഞ്ഞ തറവാട്ടിൽ ഇപ്പോൾ ഞാനും ഭാര്യ ഗീതയും മാത്രം.
തനിച്ച് ?
ഈ വീടിന് ചുരുങ്ങിയത് 152 വർഷത്തിലേറെ പഴക്കമുണ്ട്.വയനാട്ടിൽ എവിടെ കാണും ഇതേപോലെയുളള കച്ചിപ്പുര.ഇവിടെ സ്വർഗ്ഗമാണ്.മഴക്കാലത്ത് ചൂടും.വേനൽക്കാലത്ത് തണുപ്പും.കരിയിട്ട് മനോഹരമായി മെഴുകിയ തറയിൽ പായ വിരിച്ച് കിടക്കും.വർഷത്തിൽ ഒന്ന് കെട്ടി മേയണം.അതാണ് ഇപ്പോൾ എന്നെ അലട്ടുന്നത്.കെട്ടി മേയാൻ അമ്പതിനായിരം രൂപയെങ്കിലും വേണം.ഹൈബ്രീഡ് തരത്തിലുളള പുല്ലുകൾ കൊണ്ട് മേയാനും പറ്റില്ല.കുട്ടികൾക്കൊന്നും ഇത് മേയാനും അറിയില്ല.ഈ അസുഖം വച്ച് ഞാനെങ്ങനെ വീട് മേയും.ഒന്നിനും ഒരു തുമ്പ് കിട്ടുന്നില്ല.
സർക്കാർ ജോലി കിട്ടിയതല്ലെ?
അഞ്ചാം തരംവരെ മാത്രമാണ് പഠനം.അമ്മാവന്റെ ശിക്ഷണത്തിലാണ് ജീവിതം.കൃഷി നോക്കി നടത്താനായിരുന്നു നിർദ്ദേശം.അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്നൊരു പത്മശ്രി ലഭിക്കുമായിരുന്നോ?പിന്നെ ജൈവ കൃഷിയെന്ന ജീവിതത്തിലെ സംതൃപ്തിയും.
കയ്പ്പേറിയ അനുഭവങ്ങൾ?
എങ്ങും സിമ്പോസിയങ്ങൾ, സെമിനാറുകൾ...കൂട്ടിക്കൊണ്ട് പോകുന്നവരിൽ ചിലർ അതേ പോലെ തന്നെ തിരിച്ച് കൊണ്ട് വിടും.കൊണ്ട് പോകുന്ന ആവേശം ചിലപ്പോൾ തിരിച്ച് കൊണ്ട് വരുമ്പോൾ കാണണമെന്നില്ല.വണ്ടിക്കാശ് പോലും മറ്റുളളവരോട് കടം വാങ്ങി കൊടുക്കേണ്ടി വന്ന സന്ദർഭങ്ങൾ ഏറെയുണ്ടായിട്ടുണ്ട്..കാൽലക്ഷം രൂപയും പ്രശസ്തി പത്രവുംഅടങ്ങുന്ന പ്രഖ്യാപനം ഈയിടെ ഒരു കർഷക സംഘടന നടത്തി.പക്ഷെ രൂപ മാത്രം ഉണ്ടായില്ല!.മറ്റൊരു സ്ഥലത്ത് ചെന്നപ്പോൾ പതിനായിരം രൂപയും പ്രശസ്തി പത്രവും.വരവേൽപ്പും.ചടങ്ങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ മുഖ്യസംഘാടകൻ വന്ന് ചെവിയിൽ മെല്ലെ പറഞ്ഞു.'ക്ഷമിക്കണം.കവറിൽ അയ്യായിരം മാത്രമെയുളളു.അത് ഞാൻ പിന്നെ എത്തിച്ച് തരാമെന്ന്."എനിക്കൊന്നും വേണ്ട,നിങ്ങളുടെയൊക്കെ സന്തോഷം മതിയെന്ന്' പറഞ്ഞപ്പോൾ അദ്ദേഹം തലയാട്ടി അത് വരവ് വച്ചു.കടം വാങ്ങി നാട് നീളെ ചെന്ന് പാരമ്പര്യ നെൽകൃഷി പോക്ഷണത്തെക്കുറിച്ച് ക്ളാസെടുക്കാൻ എന്നിട്ടും ഞാൻ പോകും.മക്കളുടെ സഹായം കൂടി ഇല്ലെങ്കിൽ എനിക്ക് അതിനും പറ്റില്ല.
നെൽവിത്തുകൾ ആരെങ്കിലും തിരിച്ച് തരാറുണ്ടോ?
പാരമ്പര്യ നെൽവിത്തുകൾ അന്യം നിന്ന് പോകരുതെന്നാണ് എന്റെ പക്ഷം.കൈവശമുളള വിത്തുകളിൽ അരകിലോ വച്ച് ആവശ്യക്കാർക്ക് നൽകാറുണ്ട്.എനിക്ക് കാശൊന്നും വേണ്ട.കൃഷി ചെയ്താൽ പകരം വിത്ത് തിരിച്ച് തന്നാൽ മാത്രം മതി.പക്ഷെ പലരും വാക്ക് പാലിക്കാറില്ല.ശാസ്ത്ര മേളയുടെ ഭാഗമായി സംസ്ഥാനത്ത് പലർക്കും വിത്ത് നൽകി.മേള കഴിഞ്ഞിട്ട് എത്രയായി.പലരും വിത്ത് തിരിച്ച് നൽകിയില്ല.ശാസ്ത്ര ലാബുകളിൽ പിറന്ന വിത്തുകൾ അന്തക വിത്തുകളാണ്.തനത് വിത്തുകളെ തോൽപ്പിക്കാൻ ഇതിനാവില്ല.
കൃഷിക്ക് സർക്കാർ സഹായം ലഭിച്ചിട്ടുണ്ടോ?
ഞാൻ രാസവളം ഉപയോഗിക്കാറില്ല.പിന്നെങ്ങനെ എനിക്ക് സബ് സിഡി ലഭിക്കും.എന്തെങ്കിലും സഹായം ലഭിക്കണമെങ്കിൽ സ്വന്തം പേരിൽ ഭൂമി വേണം.കൃഷിഭവൻ കയറിയിറങ്ങി നടക്കേണ്ടിയും വന്നിട്ടില്ല.കഴിയാൻ പത്തായത്തിൽ മായമില്ലാത്ത നെല്ലുണ്ട്.ഒരു കാന്താരി മുളക് ഉണ്ടെങ്കിൽ കഞ്ഞി കുടിക്കാം.അതിന്റെ സുഖം എവിടെ കിട്ടും.ബിരിയാണിയും,നെയ്ച്ചോറും കഴിക്കാറില്ല..ബാങ്ക് വായ്പയില്ലാത്ത ഒരു ജീവിതം.ഉളള കുറെ കൈവായ്പകളാകട്ടെ പതിനഞ്ച് ലക്ഷത്തോളം വരും. കടക്കാർ ആരും പ്രശ്നക്കാരല്ല.അവർ പറയും.'രാമേട്ടൻ ഉളളപ്പോൾ തന്നാൽ മതിയെന്ന്".അതൊരു കരുതലാണ്.അവരുടെ രാമേട്ടനോടുളള കരുതൽ.ഒന്നര കോടിയോളം രൂപ വിലയ്ക്കുളള മരങ്ങൾ തൊടിയിലുണ്ട്.തലമുറകളായി സംരക്ഷിച്ചവ.മരവും ഒരു വരമാണ്. അതെങ്ങനെ മുറിച്ച് കടം വീട്ടും
കുടുംബം?
ഭാര്യ: ഗീത.മക്കൾ:രമണി, രമേശൻ,രാജേഷ്, രജിത. മരുമക്കൾ:രജിത, തങ്കമണി.
ചെറുവയൽ രാമന്റെ ഫോൺ 8281556350
പ്രദീപ് മാനന്തവാടി: 9447204774
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |