തിരുവനന്തപുരം: കേന്ദ്രസർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വെയ്ക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എം പിമാർക്ക് പ്രതിരോധം തീർക്കാനായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വികസനം തടയാൻ ബിജെപിയും കോൺഗ്രസും കേന്ദ്രത്തോട് ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളം കടക്കെണിയിൽ ആണെന്ന് കുപ്രചരണം നടക്കുന്നുണ്ട്. കേന്ദ്ര അനുമതിയോട് കൂടെയാണ് കൊവിഡ് കാലത്ത് വായ്പ എടുത്തത്. എന്നാലത് ധൂർത്തായി ചിത്രീകരിക്കപ്പെട്ടു. മരുമക്കത്തായ കാലത്തെ ഹൃദയശൂന്യരായ അമ്മാവന്മാരെ പോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. പ്രതിപക്ഷ കുപ്രചരണങ്ങൾ ജനം തിരിച്ചറിയണം മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വികസനത്തിന് തടയിടാനായി കേന്ദ്രം കിഫ്ബിയെ പൂട്ടിക്കാനായുള്ള ശ്രമം നടത്തുമ്പോൾ അതിനെതിരെ പ്രവർത്തിക്കാൻ ഒരു പ്രതിപക്ഷം ഇല്ല എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിനെ പ്രതിനിധീകരിക്കുന്ന യുഡിഎഫ് എം പിമാരുടെ നിലപാടിനെ ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഇവിടെ നിന്ന് പോയ 18 എം പിമാർ എന്താണ് ചെയ്തതെന്നും ചോദിച്ചു. ഇതിന്റെ കുറ്റവിചാരണയെന്നോണം വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം കരിയില പോലെ പറന്ന് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടി വാദിക്കാൻ യുഡിഎഫിന്റെ 18 എം പിമാർ തയ്യാറായില്ല. കേരളത്തിന് എന്ത് കിട്ടുന്നോ അത് മുടക്കുന്നതിലാണ് യുഡിഎഫിന് താത്പര്യം. മുടക്കു നിലപാട് സ്വീകരിക്കുന്ന കോൺഗ്രസും അതിന് അനുകൂല നിലപാട് സ്വീകരിക്കുന്ന ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമുള്ലതായും പിണറായി വിജയൻ വിമർശനമുന്നയിച്ചു.
അദാനിയുടെ വീഴ്ച കേന്ദ്രത്തിലെ അധികാരികളുടെ രാഷ്ട്രീയ വീഴ്ചയുടെ തുടക്കമാണ്. ചെലവുകളിൽ സംസ്ഥാനം അച്ചടക്കം പാലിക്കുന്നു എന്നാൽ കണക്കുകൾ മറച്ചുവെച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം തുടർന്നു. യുഡിഎഫ് എം പിമാരെ തിരഞ്ഞെടുത്തയച്ചതിന് എന്തിനിങ്ങനെ കേരളത്തിനെ ശിക്ഷിച്ചു എന്ന ചോദ്യം മുൻനിർത്തി കേരളജനതയുടെ വിചാരണ അവർ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |