തൃശൂർ: വായ്പാ കുടിശിക വർദ്ധിച്ചതിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും നില മെച്ചപ്പെടുത്താൻ 'നവകേരളീയം' ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി സഹകരണ വകുപ്പ്. ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെ നീട്ടിയ പദ്ധതിയിൽ നൂറ് ശതമാനം കുടിശികയായ വായ്പകൾ തീർപ്പാക്കാനാണ് പ്രഥമ പരിഗണന.
2021 ആഗസ്റ്റിൽ തുടങ്ങിയെങ്കിലും കൊവിഡ് മൂലം പദ്ധതി പ്രയോജനപ്പെടാത്തതിനെ തുടർന്നാണ് നീട്ടിയത്. സഹകരണ രജിസ്ട്രാർക്ക് കീഴിലുള്ള എല്ലാ സംഘങ്ങൾക്കും ഇത് ബാധകമാണ്. ജനുവരി 31 വരെ കുടിശികയായവ തീർപ്പാക്കാം. സാധാരണ നിരക്കിൽ പലിശ കണക്കാക്കും. പിഴപ്പലിശ ഒഴിവാക്കും. കാൻസർ, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവർക്ക് പരമാവധി ഇളവുണ്ട്. കേരളബാങ്ക്, ഹൗസിംഗ് സഹ. സംഘങ്ങൾ, സഹ.കാർഷിക ഗ്രാമവികസന ബാങ്കുകൾ എന്നിവ ഈ കാലയളവിൽ പ്രത്യേക കുടിശിക നിവാരണ പദ്ധതി ആവിഷ്‌കരിക്കണം.
പലിശയിളവ് 50 ശതമാനം വരെ
അഞ്ച് വർഷത്തിലധികമായി 25,000 രൂപ വരെയുള്ള വായ്പകളിൽ മുതൽ അടച്ചാൽ മതി. അഞ്ച് വർഷത്തിൽ താഴെയുള്ളവയിൽ പലിശയിളവ് 10-50 ശതമാനം. അഞ്ച് വർഷത്തിലധികമായ 50,000 വരെയുള്ള വായ്പകളിൽ മുതലും പലിശയുടെ പകുതിയും അടയ്ക്കണം. അഞ്ച് വർഷത്തിൽ താഴെയുള്ളവയിൽ പലിശയിളവ് 10-30 ശതമാനം. 50,000 മുതൽ രണ്ട് ലക്ഷം വരെയും രണ്ട് ലക്ഷം മുതൽ 25 ലക്ഷം വരെയുമുള്ള കുടിശികയിൽ മുതലും, വായ്പയെടുക്കുമ്പോഴുള്ളതും ഇപ്പോഴത്തേതുമായ പലിശയിൽ ഏതാണോ കുറവ് അതും അടയ്ക്കണം. പലിശ മുതിലിനേക്കാൾ കൂടുതലാണെങ്കിൽ മുതലിനൊപ്പം ക്രമീകരിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കും പലിശയിളവുണ്ട്.
മറ്റിളവുകൾ ഇങ്ങനെ
സംഘം, താലൂക്ക്, ജില്ലാ, സംസ്ഥാന കമ്മിറ്റികളുടെ ശുപാർശ പ്രകാരമാണ് ഇളവ്. റിസ്‌ക് ഫണ്ട് കിട്ടാതെ മരിച്ചവർക്കും മാരകരോഗികൾക്കുമുണ്ട് ഇളവ്.
കൊവിഡിനെ തുടർന്ന് വരുമാനദാതാവ് മരിച്ചിട്ടുണ്ടെങ്കിലും പ്രത്യേകം പലിശയിളവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |