SignIn
Kerala Kaumudi Online
Saturday, 20 April 2024 9.31 AM IST

കാൻസർ തോറ്റു; നിമിഷ ഇരട്ടക്കുട്ടികളുടെ അമ്മ

p

 നാളെ ലോക കാൻസർദിനം

കൊച്ചി: പതിമൂന്നാം വയസിൽ ബാധിച്ച കാൻസറിനെ തോല്പിച്ച നിമിഷയെ ജീവിതത്തിലേക്ക് ചേർക്കാൻ നിഥിന് രണ്ടാമതൊന്നും ആലോചിക്കാനില്ലായിരുന്നു. തിരിച്ചുപിടിച്ച ജീവിതം ഇരട്ടപ്പെൺമക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് ഇവർ. വയലിൻ, വിയോള. - സംഗീതജ്ഞനായ നിഥിൻ വാദ്യോപകരണങ്ങളുടെ പേരാണ് മക്കൾക്ക് നൽകിയത്. വയലിന്റെ ഇറ്റാലിയൻ രൂപഭേദമാണ് വിയോള.
''രക്താർബുദം ബാധിച്ചതിനാൽ സാധാരണ ജീവിതം പറ്റുമെന്ന് കരുതിയില്ല. കുഞ്ഞുങ്ങളെ പ്രതീക്ഷിക്കാത്ത ഞങ്ങൾക്ക് ദൈവം തന്ന അനുഗ്രഹമാണ് ഇരട്ടകൾ."
ഏലൂർ സ്വദേശി പോളിന്റെയും റെന്നിയുടെയും മകളാണ് നിമിഷ. എട്ടിൽ പഠിക്കുമ്പോൾ തുടർച്ചയായി പനി വന്നു. 2009 മാർച്ച് 20 മുതൽ ഡോ.സി.എൻ. മോഹനൻ നായരുടെ ചികിത്സയിലായി. പനിയാണെന്നേ നിമിഷയ്‌ക്ക് അറിയുമായിരുന്നുള്ളൂ.
''ആശുപത്രിയിൽ ഡോക്ടറുടെ ബോർഡിൽ കാൻസർ വിദഗ്ദ്ധൻ എന്നു കണ്ടപ്പോൾ നെഞ്ചു പിടച്ചു. കാൻസറല്ലേയെന്ന് അമ്മയോട് ചോദിച്ചെങ്കിലും പനിയെന്നായിരുന്നു മറുപടി. ഡോക്ടറോട് ചോദിച്ചു. അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തന്നു." - നിമിഷ പറയുന്നു.
ഏറെ നാൾ പഠനം മുടങ്ങി. റേഡിയേഷൻ ഉൾപ്പെടെ ചികിത്സയുടെ നാളുകൾ. ചികിത്സ തുടരവേ പ്ലസ് വണ്ണിന് എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹ്യുമാനിറ്റീസിന് ചേർന്നു. കാക്കനാട് ചെമ്പുമുക്ക് ചെറുമുട്ടം വീട്ടിൽ ജോർജിന്റെയും മർസലയുടെയും മകൻ നിഥിനും ആ ക്ളാസിലെത്തി. ഇരുവരും കൂട്ടുകാരായി. മുടി കുറഞ്ഞതിന് കാരണം നിഥിൻ ചോദിച്ചെങ്കിലും നിമിഷ പറഞ്ഞില്ല. അദ്ധ്യാപികയാണ് നിമിഷയുടെ രോഗം നിഥിനോട് പറഞ്ഞത്.
ഡിഗ്രി പഠനം രണ്ടിടത്തായിരുന്നെങ്കിലും കൂട്ടുകാരായി തുടർന്നു. രണ്ടു വീട്ടുകാരും സൗഹൃദമായി. നിഥിൻ ബാങ്കിൽ ജോലി നേടി. നിമിഷയെ ജീവിത സഖിയാക്കാൻ തീരുമാനിച്ചു. വീട്ടിൽ സമ്മതം. ഡോ. മോഹനൻ നായരോട് നിമിഷ സംസാരിച്ചു. അദ്ദേഹം പ്രോത്സാഹനം നൽകി. 2019 സെപ്തംബർ 22ന് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയിൽ വിവാഹം. 2021സെപ്തംബർ 13ന് ഇരട്ടകൾക്ക് ജന്മം നൽകി.

ബാങ്ക് ജോലി ഉപേക്ഷിച്ച് സൗണ്ട് എൻജിനിയറിംഗ് തിരഞ്ഞെടുത്ത നിഥിൻ സംഗീത സംവിധായകൻ കൂടിയാണ്. 'വാമനൻ" സിനിമയിലെ നാലു ഗാനങ്ങൾക്ക് സംഗീതം നൽകി. വിവിധ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവുമൊരുക്കി​. സൗണ്ട് ഡിസൈനറുമാണ്. ആലുവ സെന്റ് ഫ്രാൻസിസ് ഗേൾസ് എച്ച്.എസ്.എസിൽ നഴ്‌സറി അദ്ധ്യാപികയാണ് നിമിഷ.

''സഹതാപമല്ല, ഇഷ്ടം കൊണ്ടാണ് വിവാഹം ചെയ്തത്. രോഗം ആർക്ക് എപ്പോഴാ വരുന്നതെന്ന് അറിയില്ലല്ലോ."

നിഥിൻ ജോർജ്

''ഒപ്പം നിന്ന ഡോ. സി.എൻ. മോഹനൻ നായരാണ് കരുത്തായത്."

നിമിഷ നിഥിൻ

''കാൻസറിനെ തോല്പിക്കാമെന്നതിന് തെളിവാണ് നിമിഷ. മാതൃത്വം വരെ സാദ്ധ്യമാണെന്നും കാട്ടിത്തരുന്നു."

ഡോ. സി.എൻ. മോഹനൻനായർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIMISHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.