SignIn
Kerala Kaumudi Online
Friday, 15 May 2026 11.03 PM IST

സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക്; റെയില്‍വേ കനിഞ്ഞാല്‍ കോളടിക്കാന്‍ പോകുന്നത് മറ്റൊരു റെയില്‍വേ സ്‌റ്റേഷന്

railway

തിരുവനന്തപുരം : വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയില്‍ സ്റ്റോപ്പ് പരിഗണിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രലിലെ എസ്‌കെലേറ്റര്‍ അപകടത്തിന് കാരണമായത് അനിയന്ത്രിതമായ തിരക്കാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നു ദിവസത്തെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുമ്പോഴും മറ്റു സാങ്കേതിക തടസ്സങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അപകടം ആവര്‍ത്തിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ലെന്നും ഫ്രണ്‌സ് ഓണ്‍ റെയില്‍സ് ചൂണ്ടിക്കാട്ടുന്നു.


എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഓഫീസ്, തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനാണ് 16303 വഞ്ചിനാട് എക്‌സ്പ്രസ്സ്. തിരുവനന്തപുരം സെന്‍ട്രലില്‍ നല്‍കിയിരിക്കുന്ന സമയം 10.00 ആയതിനാല്‍ ട്രെയിന്‍ വന്നുനിന്നാലുടനെ യാത്രക്കാര്‍ ഒന്നടങ്കം ഓഫീസിലേയ്ക്കുള്ള കൂട്ടയോട്ടമാണ്. ഇവിടെ ഒരു നിയന്ത്രണം കൊണ്ടുവരിക അസാദ്ധ്യമാണ്. 10.15 ന് പഞ്ചിങ് ക്രമീകരിച്ചിരിക്കുന്നവര്‍ ക്യൂ നിന്ന് പുറത്തിറങ്ങണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമല്ല.


വഞ്ചിനാടിന് തിരുവനന്തപുരം പേട്ടയില്‍ സ്റ്റോപ്പ് വേണെമെന്നത് യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. തിരുവനന്തപുരത്തെ പ്രധാന ആശുപത്രികള്‍, ഓഫീസുകള്‍, നിരവധി കച്ചവട സ്ഥാപനങ്ങള്‍ പേട്ട സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് സ്ഥിതി ചെയ്യുന്നത്..നഗരത്തിന്റെ ഏതൊരു കോണിലേയ്ക്കും ഗതാഗത സൗകര്യമുണ്ടെന്നതും പേട്ടയുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ സെന്‍ട്രല്‍ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് പങ്കിടാന്‍ പേട്ട സ്റ്റേഷന് സാധിക്കും. നല്ലൊരു ശതമാനം യാത്രക്കാര്‍ പേട്ടയില്‍ ഇറങ്ങുന്നതോടെ യാത്രക്കാരുടെ തിരക്കിനും ഓഫീസിലേയ്ക്കുള്ള ഓട്ടം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിനും അയവ് വരും.


എസ്‌കെലേറ്റര്‍ അറ്റകുറ്റപണികളുടെ ഭാഗമായി വഞ്ചിനാടിന് താത്കാലികമായി പേട്ടയില്‍ മൂന്ന് ദിവസം സ്റ്റോപ്പ് പരിഗണിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് യാത്രക്കാര്‍ വരവേറ്റത്. തിരക്കിന് വലിയ ശമനം ഉണ്ടായെന്ന് മാത്രമല്ല, സെന്‍ട്രലില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പേട്ടയിലിറങ്ങിയ അത്യാവശ്യക്കാര്‍ ഈ സമയം ഓഫീസിലുമെത്തിയിരിന്നു. സ്ഥിര യാത്രക്കാരുടെ മാനസിക സമ്മര്‍ദ്ദത്തിന് വലിയ ആശ്വാസമാണ് പേട്ടയിലെ സ്റ്റോപ്പ്.


അതുപോലെ എല്ലാ ദിവസവും കായംകുളം ജംഗ്ഷനില്‍ ഷെഡ്യൂള്‍ഡ് സമയത്തിന് മുമ്പേ എത്തുന്ന വഞ്ചിനാട് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ നമ്പര്‍ 16341 ഇന്റര്‍സിറ്റി കടന്നുപോകാന്‍ 20-25 മിനിറ്റിലേറെ പിടിച്ചിടാറുണ്ട്. വഞ്ചിനാടിനെ ആദ്യം കടത്തിവിടുകയാണെങ്കില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ 09.30 ന് എത്തിച്ചേരാന്‍ സാധിക്കും..ഒറ്റ വാതിലിലൂടെ പുറത്തേയ്ക്കുള്ള തള്ളിക്കയറ്റത്തിന് അവിടെ അല്പം ആശ്വാസം ഉണ്ടാകും.


നിലവില്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്. ബാഗേജ് സ്‌കാനിംഗ്, മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ പ്രവര്‍ത്തികമല്ലെന്നതിന് 'എസ്‌കെലേറ്റര്‍ അപകടം' ഒരു തെളിവാണ്. അതിസുരക്ഷാ മേഖലയിലെ വിളളലാണ് ഇത്തരം വാര്‍ത്തകളിലൂടെ വിളിച്ചു പറയുന്നത്. പേട്ടയിലെ സ്റ്റോപ്പ് സ്ഥിരപ്പെടുത്തേണ്ടത് യാത്രക്കാര്‍ക്കൊപ്പം റെയില്‍വേയുടെ ആവശ്യമായി ഇപ്പോള്‍ മാറിയിരിക്കുകയാണ്.


റെയില്‍വേയില്‍ നിരവധി പുരോഗമനപരമായ മാറ്റങ്ങളും വികസനക്കുതിപ്പുകളും അവകാശപ്പെടുന്നുണ്ടെങ്കിലും യാത്രക്കാരുടെ സൗകര്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യം നല്‍കുന്നില്ലെന്നും വേഗത വര്‍ദ്ധനവിന്റെ ഗുണം ഒരിക്കലും യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നും 'ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്' ആരോപിക്കുന്നു. കലാകാലങ്ങളില്‍ വരുന്ന സമയമാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് കൂടി അനുകൂലമാവണമെന്നും 'എഫ്.ഒ. ആര്‍' കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ ഔട്ടറില്‍ പിടിച്ചിടുമ്പോള്‍ വഞ്ചിനാടില്‍ നിന്ന് നാലുപാടും ചിതറിയോടിയിരുന്ന യാത്രക്കാര്‍ പേട്ടയില്‍ താത്കാലിക സ്റ്റോപ്പ് ലഭിച്ചതോടെ അപ്രത്യക്ഷമായെന്നും ഏറെ അനിവാര്യമായ സ്റ്റോപ്പ് സ്ഥിരപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA