
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ പ്രതിപക്ഷ നേതാവിനെയും തീരുമാനിക്കുമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്ന് സി.പി.ഐ തന്നോട് പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതൃ സ്ഥാനം സംബന്ധിച്ച് എൽ.ഡി.എഫിൽ ഒരു ചർച്ചയും നടന്നിട്ടില്ല. സി.പി.എമ്മാണ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞതും അതാണ്. ആശാ സമരത്തെക്കുറിച്ചുള്ള സർക്കാരിന്റെയും മുന്നണിയുടെയും സമീപനം തെറ്റായിരുന്നുവെന്ന് ഇടതുമുന്നണി ഒരിടത്തും പറഞ്ഞിട്ടില്ല. സി.പി.ഐയുടെ നിലപാട് അവരോട് ചോദിക്കണം.
എൻ.ഡി.എ നേതാക്കളുമായി വി.ഡി.സതീശൻ രഹസ്യ ചർച്ച നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം വ്യക്തത വരുത്തണം. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി ചോദ്യം ചെയ്ത റെജികുമാനൊപ്പം മേയ് ഒന്നിന് വി.ഡി.സതീശൻ മംഗലാപുരത്തേക്ക് പോയെന്നാണ് വാർത്ത. കർണാടകയിലെ എൻ.ഡി.എ നേതാവായ ബി.എം.ഫാറൂഖിന്റെ വസതിയിൽ വച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റിനെ കണ്ടെന്നും, കർണാടക കോൺഗ്രസ് നേതൃത്വം ഇതിനെതിരെ എ.ഐ.സി.സിക്ക് പരാതി നൽകിയെന്നുമാണ് ആരോപണം. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടില്ലെങ്കിലും യു.ഡി.എഫ് സംഘടനകളുടെ പട്ടികയനുസരിച്ച് സ്ഥലംമാറ്റം നടത്തുകയാണ്. പലരും അവധിയെടുത്ത് മാറി നിൽക്കേണ്ട സാഹചര്യമാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള സ്ഥലംമാറ്റം അംഗീകരിക്കാനാവില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |