
കൊച്ചി: കൊച്ചി മെട്രോയ്ക്ക് കൂടുതൽ ഫീഡർ ബസുകൾ എത്തും. പുതിയ ഇലക്ട്രിക് എ.സി ബസുകൾ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ 15 ബസുകളാണ് സർവീസ് നടത്തുന്നത്. 15 എണ്ണം കൂടി വാങ്ങാനാണ് കെ.എം.ആർ.എൽ ശ്രമം. ടെൻഡർ നടപടികളിലേക്ക് കടന്നിട്ടില്ല. വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി അതിന്റെ ഫണ്ട് ഉപയോഗിക്കാനാണ് ശ്രമം. എത്ര സീറ്റുള്ള ബസുകൾ വേണമെന്ന് നിശ്ചയിച്ചിട്ടില്ല.
മെട്രോ ട്രെയിനിലേക്കും വാട്ടർ മെട്രോയിലേക്കും കൂടുതൽ യാത്രികരെ ആകർഷിക്കുന്നതിനായി ഒരു വർഷം മുമ്പാണ് മെട്രോ സ്റ്റേഷനുകളിൽ 15 വൈദ്യുതി ബസുകൾ സർവീസ് ആരംഭിച്ചത്. അത് വലിയ വിജയമായി. ഒരു വർഷം കൊണ്ട് 15 ലക്ഷത്തിലേറെപ്പേർ യാത്ര ചെയ്തു.
എറണാകുളത്ത് സിറ്റി സർവീസ് നടത്തുന്ന എ.സി ബസുകൾ കെ.എം.ആർ.എല്ലിന് മാത്രമേയുള്ളൂ. യാത്രക്കാർ പറയുന്ന സ്ഥലത്ത് നിറുത്തുന്ന, മാന്യമായി പെരുമാറുന്ന ജീവനക്കാരുള്ള, നിരക്കിൽ പരാതികളില്ലാത്ത ഫീഡർ ബസുകൾക്ക് നിരവധി ആരാധകരാണ്.
കെ.എം.ആർ.എല്ലും കൊച്ചി കോർപ്പറേഷനും മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവീസിനായി വാങ്ങിയ ഇ-ഓട്ടോകളുടെ പ്രവർത്തനം അടിമുടി പാളിയ സ്ഥിതിയിലാണ്. കോർപ്പറേഷൻ വാങ്ങി നൽകിയ 30 ഇ-ഓട്ടോകൾ കലൂർ മെട്രോ സ്റ്റേഷൻ പാർക്കിംഗിൽ ഉപേക്ഷിച്ച നിലയിലാണ്. നടത്തിപ്പ് ചുമതലയുള്ള എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെ (ഇ.ജെ.എ.ഡി.സി.എസ്) വീഴ്ചയാണ് ഇതിന് വഴിയൊരുക്കിയത്.
എയർപോർട്ട് സർവീസ് ഹിറ്റ്
ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള ഫീഡർബസ് സർവീസാണ് ഹിറ്റായത്. ഒരു വർഷം കൊണ്ട് മൂന്നുലക്ഷത്തിലേറെ പേർ ഇതിൽ യാത്ര ചെയ്തു. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണ് സർവീസ് സമയം. മഹാരാജാസ് സ്റ്റേഷനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ, എം.ജി റോഡ് വഴിയുള്ള സർവീസ്, വാട്ടർമെട്രോ യാത്രക്കാർക്കും മഹാരാജാസ് സ്റ്റേഷൻ ഉപയോഗപ്പെടുത്തുന്ന സർക്കാർ, ഹൈക്കോർട്ട് ജീവനക്കാർ ഉൾപ്പടെയുള്ള യാത്രക്കാർക്കും ഗുണപ്പെട്ടു.
കൊച്ചി മെട്രോ ഫീഡർ ബസ് റൂട്ടുകൾ
ആലുവ - എയർപോർട്ട്
മഹാരാജാസ് - ഹൈക്കോർട്ട് സർക്കുലർ
കാക്കനാട് വാട്ടർ മെട്രോ - ഇൻഫോപാർക്ക്
തൃപ്പൂണിത്തുറ - ഇൻഫോ പാർക്ക്
കടവന്ത്ര - പനമ്പിള്ളി നഗർ
കളമശേരി - മെഡിക്കൽ കോളേജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |