കണ്ണൂർ: 'നിയമസഭയിൽ കയറുകയാണെങ്കിൽ ഒരു എം.എൽ.എ ആയി മാത്രം'. പഠനകാലത്ത് മനസ്സിൽ ഉറപ്പിച്ച ആ വാക്ക് പാലിച്ച് കണ്ണൂർ എം.എൽ.എ ടി.ഒ മോഹനൻ കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.
വർഷങ്ങളുടെ പൊതുപ്രവർത്തന പരിചയമുള്ള ടി.ഒ മോഹനൻ പലതവണ തിരുവനന്തപുരം സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും നിയമസഭ കാണാൻ കയറിയിട്ടില്ല. ഒരു സാധാരണ സന്ദർശകനായി ആ മന്ദിരം കടക്കില്ലെന്ന ബോധപൂർവമായ തീരുമാനമായിരുന്നു അത്. ആ പ്രതിജ്ഞ ഇന്ന് അക്ഷരാർത്ഥത്തിൽ സഫലമായിരിക്കുന്നു. ആദ്യമായി നിയമസഭ കണ്ടത് ഒരു ജനപ്രതിനിധിയായി, സത്യപ്രതിജ്ഞ ചെയ്യാൻ.
മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ 18,551 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് ടി.ഒ മോഹനൻ കണ്ണൂർ മണ്ഡലം കോൺഗ്രസിനുവേണ്ടി തിരിച്ചുപിടിച്ചത്. കണ്ണൂരിൽ നിന്ന് മാതാപിതാക്കൾക്കും ഭാര്യക്കും മകൾക്കുമൊപ്പമാണ് അദ്ദേഹം ഈ ചരിത്ര നിമിഷത്തിനെത്തിയത്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ടി.ഒ മോഹനൻ കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കണ്ണൂർ, തലശ്ശേരി കോടതികളിൽ അഭിഭാഷകനായ അദ്ദേഹം 2010ൽ കണ്ണൂർ നഗരസഭ വൈസ് ചെയർമാൻ, 2015ൽ കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ, 2020 മുതൽ മൂന്ന് വർഷം കോർപ്പറേഷൻ മേയർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
നഗരഭരണത്തിൽ നിന്ന് നിയമനിർമാണ സഭയിലേക്കുള്ള ഈ കുതിച്ചുചാട്ടം, ഒരു ദശകങ്ങൾ നീണ്ട ക്ഷമയുടെയും പ്രതിബദ്ധതയുടെയും ഫലമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |