
ന്യൂഡൽഹി: എ.സി പൊട്ടിത്തെറിച്ച് നാലുനില ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ ഒന്നര വയസുകാരനുൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം.
രണ്ടാം നിലയിൽ താമസിച്ച അരവിന്ദ് ജെയിൻ (60), ഭാര്യ അനിത ജെയിൻ (58), മകൻ നിഷാന്ത് ജെയിൻ (35), നിഷാന്തിന്റെ ഭാര്യ അഞ്ചൽ ജെയിൻ (33), മകൻ ആകാശ് ജെയിൻ (ഒന്നര വയസ്), മൂന്നാം നിലയിൽ താമസിച്ച നിതിൻ ജെയിൻ (50), ഭാര്യ ഷൈലി ജെയിൻ (48), മകൻ സാമ്യക് ജെയിൻ (25), ഒന്നാം നിലയിൽ താമസിച്ച സിഖ ജെയിൻ (40) എന്നിവരാണ് മരിച്ചത്. സിഖയുടെ ഭർത്താവ് നവീൻ ജെയിൻ (48) ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പലരും ശ്വാസം മുട്ടിയാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം ടെറസിലേക്കുള്ള പടിക്കെട്ടിലാണ് കണ്ടത്.
രണ്ടാം നിലയിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മൂന്നും നാലും നിലകളിലേക്ക് പടർന്നു. സംഭവ സമയം ഫ്ളാറ്റിലുള്ളവർ ഉറക്കത്തിലായിരുന്നു. ബാൽക്കണിയിൽ ഇരുമ്പ് ഗ്രില്ലിട്ടതും ടെറസിലേക്കുള്ള വാതിൽ പൂട്ടിയതുമാണ് മരണം കൂടാൻ കാരണം. കെട്ടിടത്തിന് ഒരു പടിക്കെട്ട് മാത്രമാണുള്ളത്. ഫയർ എക്‌സിറ്റ് ഉണ്ടായിരുന്നില്ല. ഇടുങ്ങിയ ഇടനാഴികളിൽ പുക നിറഞ്ഞതും കുരുക്കായി.
14 ഫയർ എൻജിനുകൾ നാലുമണിക്കൂർ ശ്രമിച്ചാണ് തീയണച്ചത്. മറ്റ് ഫ്ളാറ്റുകളിലെ 14 പേരെ അഗ്‌നിശമന രക്ഷിച്ചു. എ.സി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് അഗ്‌നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. എന്തുകൊണ്ട് പൊട്ടിത്തെറിച്ചെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും അവർ അറിയിച്ചു.
എ.സി ഉപയോഗത്തിൽ കരുതൽ വേണം
ബ്രാൻഡഡ് എ.സികൾ ഉപയോഗിക്കലാണ് പ്രധാനം. ഉത്തരേന്ത്യയിൽ ഗുണനിലവാരം കുറഞ്ഞ എ.സികൾ വിൽക്കാറുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ എ.സിക്ക് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ സാദ്ധ്യത കുറവാണ്. എ.സിയുടെ കംപ്രസർ തണുപ്പായിക്കഴിഞ്ഞാൽ ഓഫാക്കണം. ഓഫാക്കിയില്ലെങ്കിൽ കംപ്രസർ തകരാറിലാകാനും ചൂടാകാനും സാദ്ധ്യതയുണ്ട്. കേരളത്തിൽ ബ്രാൻഡഡ് കമ്പനികളുടെ സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചുള്ള എ.സികളാണ് വിൽക്കുന്നത്. അതേസമയം ഷോർട്ട് സർക്യൂട്ട്‌പോലുള്ളവ അപകടങ്ങൾക്ക് ഇടയാക്കിയേക്കാം.
ഗുണനിലവാരമുള്ള വയറും നിർബന്ധം
എ.സി വയ്‌ക്കുമ്പോൾ നിലവാരമുള്ള വയറും മറ്റുഘടകങ്ങളും ഉപയോഗിക്കുക.
അംഗീകൃത ടെക്‌നീഷ്യന്മാരുടെ സേവനം പ്രയോജനപ്പെടുത്തുക
കൃത്യമായി സർവീസ് ചെയ്യുക.
ഇലക്ട്രിക്കൽ ഘടകങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
സാങ്കേതിക പ്രശ്‌നം സംശയിച്ചാൽ ടെക്‌നീഷ്യനുമായോ കമ്പനിയുമായോ ബന്ധപ്പെടുക.
വിവരങ്ങൾക്ക് കടപ്പാട്: രാജേഷ്ബാബു.ആർ (ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഇൻചാർജ്ജ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |