
വാഷിംഗ്ടൺ: ജര്‍മ്മനിയില്‍ നിന്ന് 5000 യുഎസ് സൈനികരെ തിരികെവിളിച്ച് അമേരിക്കൽ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിൽ നാറ്റോയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ട്രംപിന്റെ നീക്കം. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇറാനെതിരായ അമേരിക്കയുടെ നീക്കത്തെ ശക്തമായി വിമർശിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ട്രംപ് സൈനികരെ തിരികെ വിളിച്ചത്. നാറ്റോ സഖ്യത്തിന്റെ ഭാഗമായ യൂറോപ്പിലെ ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രമാണ് ജർമ്മനി. 36,000 ലധികം യുഎസ് സൈനികരാണ് ജര്‍മ്മനിയിലുള്ളത്. ഇവരുടെ എണ്ണമാണ് ട്രംപ് വെട്ടിക്കുറച്ചിരിക്കുന്നത്.
അതേസമയം, ട്രംപിന്റെ തീരുമാനം നാറ്റോ സഖ്യവുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാഗമാകാനില്ലെന്ന നിലപാടാണ് നാറ്റോ രാജ്യങ്ങള്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി ട്രംപ് ഭിന്നതയിലായത്.
മാത്രമല്ല യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ യുഎസ് എന്ത് തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന ജര്‍മ്മൻ ചാന്‍സലര്‍ മെഴ്‌സിന്റെ വിമർശനവും ട്രംപിനെ പ്രകോപിതനാക്കിയിരുന്നു. ഇറാനുളള സ്വാധീനം പലരും കുറച്ചുകാണുകയായിരുന്നെന്നും ഇറാനികള്‍ നമ്മള്‍ കരുതിയതിനേക്കാള്‍ ശക്തരാണെന്നും നിലവിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും അവര്‍ വളരെ സമര്‍ഥമായാണ് ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്നതെന്നും മെഴ്‌സ് അഭിപ്രായപ്പെട്ടിരുന്നു. ഇതും ട്രംപിനെ പ്രകോപിപ്പിച്ചതായാണ് വിവരം.
അതേസമയം ജര്‍മ്മനിയിലും യൂറോപ്പിലും ആകെയുള്ള യുഎസ് സൈനിക സാന്നിധ്യം യുഎസിന്റെയും യൂറോപ്പിന്റെയും താല്‍പര്യങ്ങളുടെ ഭാഗമാണെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു. യൂറോപ്പില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുമെന്നത് തങ്ങള്‍ മുന്‍കൂട്ടി കണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |