
ജോഹന്നാസ്ബർഗ്: മുതലയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് ആറ് ഷൂസുകളും ശരീരാവശിഷ്ടങ്ങളും. ദക്ഷിണാഫ്രിക്കയിലെ കൊമാട്ടി നദീതീരത്തുനിന്ന് പിടികൂടിയ കൂറ്റൻ മുതലയുടെ വയറ്റിൽ നിന്നാണ് ഇവ ലഭിച്ചത്. കൊമാട്ടി നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പത്തൊമ്പതുകാരനായ ഗബ്രിയേൽ ബാറ്റിസ്റ്റയ്ക്കുവേണ്ടിയുളള തിരച്ചിലിനിടെയാണ് മുതലയെ കണ്ടെത്തുന്നതും വയറ് പരിശോധിക്കുന്നതും.
കാണാതായ ആളെ കണ്ടെത്താൻ വ്യോമസേനയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. മുതലകൾ നിറഞ്ഞ പ്രദേശമായതിനാൽ ഗബ്രിയേലിനെ മുതലകൾ പിടിച്ചിട്ടുണ്ടാകുമെന്നുതന്നെയാണ് കരുതിയത്. ദിവസങ്ങളോളം നീണ്ട നീരീക്ഷണത്തിനൊടുവിലാണ് നദീതീരത്തോട് ചേർന്ന് അസാധാരണവലിപ്പമുള്ള മുതല കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. താഴ്ന്നുപറന്ന ഹെലികോപ്ടറിന്റെ ശബ്ദം കേട്ടിട്ടും അനങ്ങാതെ കിടക്കുന്നതിനാൽ ചത്തതാണെന്നാണ് ആദ്യം കരുതിയത്. ജീവനുണ്ടെന്നും എന്തോ കഴിച്ച് അനങ്ങാൻ വയ്യാത്തവിധം കിടക്കുകയാണെന്നും പിന്നീടാണ് പിടികിട്ടിത്. തുടർന്ന് എയർലിഫ്റ്റുചെയ്ത് മുതലയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഗബ്രിയേലിനെ മുതല ആഹാരമാക്കിയോ എന്ന സംശയം കടുത്തതോടെ അതിനെ കൊല്ലാൻ അനുമതി തേടി. അനുമതി ലഭിച്ചതോടെ പതിനഞ്ചടി നീളമുള്ള മുതലയുടെ വയറുകീറി പരിശോധിച്ചു. ഈ പരിശോധനയിലാണ് ശരീരാവശിഷ്ടങ്ങൾ ഉൾപ്പെടെ കണ്ടെത്തിയത്.
രണ്ട് കൈകൾ, വാരിയെല്ലിന്റെ ഒരു ഭാഗം, കുറച്ച് മാംസകഷ്ണങ്ങൾ, ഷൂസുകൾ, വസ്ത്രങ്ങളുടെ ഭാഗങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഒരു കൈയിലെ വിരലിൽ കണ്ട മോതിരം ഗബ്രിയേലിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിരീകരണം ലഭിക്കുന്നതിനാൽ കൂടുതൽ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് അധികൃതർ. മുതലയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ ഷൂസുകൾ നേരത്തേ ആഹാരമാക്കിയ മനുഷ്യരുടേതാണെന്നാണ് സംശയം. ഇത് കണ്ടെത്താനും കൂടുതൽ പരിശോധന നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |