തേഞ്ഞിപ്പലം: കരുവാരക്കുണ്ട് നളന്ദ കോളേജിൽ അരങ്ങേറുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം കലോത്സവത്തിന്റെ രജിസ്‌ട്രേഷനുള്ള ക്യൂവിൽ ഒരുമുതിർന്ന പൗരനെ കണ്ടപ്പോൾ അത് മത്സരാർത്ഥിയായിരിക്കുമെന്ന് ആരും കരുതിയില്ല. 71ാം വയസ്സിലും കലോത്സവത്തിന്റെ ത്രില്ലിലാണ് വേങ്ങര വലിയോറ സ്വദേശിയായ വഴുതനയിൽ ഭാസ്‌ക്കൻ. ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ ഉപന്യാസ, കവിതാ രചന മത്സരങ്ങളിലാണ് ഭാസ്‌ക്കരൻ പങ്കെടുത്തത്. പഠിക്കാനും കലോത്സവങ്ങളിൽ പങ്കെടുക്കാനുള്ള ആവേശവും ഭാസ്ക്കരന് ഒട്ടും ചോർന്നിട്ടില്ല. രണ്ടാം വർഷ ബി.എ മലയാളം വിദ്യാർത്ഥിയാണ് ഭാസ്‌ക്കരൻ. എസ്.എസ്.എൽ.സി കഴിഞ്ഞ് മുംബൈയിലേക്കും അവിടെ നിന്ന് ദുബായിലേക്കും പോയ ഭാസ്‌ക്കരൻ 34 വർഷം ദുബായിൽ ജോലി ചെയ്തു. തിരിച്ചുവന്ന് 67ാം വയസ്സിൽ തുല്യതാ കോഴ്സിൽ ചേർന്ന് പ്ലസ്ടു പാസ്സായി. പ്ലസ്ടു തുല്യതാ പഠിതാക്കൾക്കുള്ള കലോത്സവത്തിനും മത്സരാർത്ഥിയായി ഭാസ്‌ക്കരനുണ്ടായിരുന്നു. സംസ്ഥാന കലോത്സവത്തിൽ മലയാളം ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. മലയാളം കവിതയിലും ഇംഗ്ലീഷ് കവിതയിലും ജില്ലാതലത്തിൽ യോഗ്യത നേടിയെങ്കിലും മറ്റു മത്സരാർത്ഥികൾ ഇല്ലാത്തത് കൊണ്ട് സംസ്ഥാന തലത്തിൽ മത്സരം നടന്നില്ല. ഈ പ്രായത്തിൽ പഠിക്കാനും പേരക്കുട്ടികളുടെ പ്രായമുളളവരോടൊപ്പം കലോത്സവത്തിൽ പങ്കെടുക്കാനുമൊക്കെ പോകുന്നതിനെ വിമർശിക്കുന്നവരുണ്ടെങ്കിലും ഇതെല്ലാം തുടരാൻ തന്നെയാണ് ഭാസ്‌ക്കരന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |