കൊച്ചി: കൈയേറ്റമുണ്ടെന്ന് കണ്ടെത്തിയ ചെറായിയിലെ വഖഫ് ഭൂമി പോക്കുവരവ് ചെയ്യുന്നതും ഭൂമിയുടെ പേരിൽ റവന്യൂ രേഖകൾ അനുവദിക്കുന്നതും തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി അന്തിമമാക്കി. 404.76 ഏക്കർ വരുന്ന ഭൂമി വഖഫ് നിയമങ്ങൾ ലംഘിച്ച് അന്യാധീനപ്പെടുത്തിയെന്നും നിയമ വിരുദ്ധമായി ചിലർ കൈക്കലാക്കിയെന്നുമാരോപിച്ച് കേരള വഖഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് ടി.എം. അബ്ദുൾ സലാം പട്ടാളം, സെക്രട്ടറി ടി.കെ. നാസർ മനയിൽ എന്നിവർ നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
വഖഫ് ഭൂമി അന്യാധീനപ്പെടുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ തത്‌സ്ഥിതി തുടരാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവു നൽകിയെങ്കിലും പിന്നീട് പോക്കുവരവ് ചെയ്യാനും റവന്യൂ രേഖകൾ നൽകാനും തടസമില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിൽ ഭൂമി പോക്കുവരവ് ചെയ്യുന്നതും റവന്യൂ രേഖകൾ അനുവദിക്കുന്നതും തടഞ്ഞ് അവധിക്കാല ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവു നൽകി. ഈ ഉത്തരവാണ് അന്തിമമാക്കിയത്. 1950ൽ ഇടപ്പള്ളി രജിസ്ട്രാർ ഓഫീസിൽ വഖഫ് ആധാരപ്രകാരം രജിസ്റ്റർ ചെയ്ത ഭൂമി ഉദ്ദേശ്യലക്ഷ്യങ്ങൾ മറികടന്ന് നിയമവിരുദ്ധമായി കൈയേറിയെന്നാണ് ഹർജിക്കാരുടെ ആരോപണം. വഖഫ് ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് നിയമത്തിൽ തന്നെ പറയുന്നുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |