വേങ്ങര: കാമുകനൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്ന സംഭവത്തിൽ കാമുകന് കൂടി പങ്കുണ്ടോയെന്നത് പൊലീസ് അന്വേഷിക്കും. വേങ്ങര ഇരിങ്ങല്ലൂർ കോട്ടയ്ക്കൽ റോഡിലെ യാറം പടി പി.കെ.ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർ സ്വദേശി പൂനം ദേവി(30) ആണ് ഭർത്താവ് സൻജിത് പസ്വാനെ(33) സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്. ജനുവരി 31ന് രാത്രിയിലായിരുന്നു ഈ ക്രൂരകൃത്യം. വെള്ളിയാഴ്ച അറസ്റ്റിലായ യുവതി മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. യുവതി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ബീഹാറിലുള്ള കാമുകനുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് വേങ്ങര സി.ഐ പറഞ്ഞു.
പൂനം ദേവി നാട്ടുകാരനും ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിൽ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കാൻ പസ്വാൻ അഞ്ച് വയസുള്ള മകനോടൊപ്പം പൂനത്തിനെ രണ്ട് മാസം മുമ്പ് ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം യുവാവുമായുള്ള ബന്ധം തുടർന്നു. ഭർത്താവിനെ കൊല്ലാനും തീരുമാനിച്ചു. തുടർന്നാണ് ഉറങ്ങുന്നതിനിടെ സൻജിതിന്റെ ഇരു കൈകളും തോർത്ത് കൊണ്ട് കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്.
കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ട ശേഷം മരണം ഉറപ്പാക്കി കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയത്ത് മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയ പാടും കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചതായി കണ്ടത്തി. തുടർന്ന് പൂനം ദേവിയെ പൊലിസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |