ഭരണകൂടത്തെ വിമർശിച്ചതിന് ഇറാൻ സർക്കാർ തടവിലാക്കിയ ലോകപ്രശസ്ത ഇറാൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹി (62) ജയിൽമോചിതനായി. വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെഹ്രാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചിരിന്നു. 'എന്റെ ചേതനയറ്റ ശരീരം തടങ്കലിൽ നിന്ന് മോചിപ്പിക്കുന്നതുവരെ ഞാൻ സമരം തുടരും' എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഭാര്യ തഹരെ സയീദി പുറംലോകത്തെ അറിയിച്ചതോടെ നിരവധി മനുഷ്യാവകാശ സംഘടനകളടക്കം പ്രതിഷേധിച്ച് രംഗത്തെത്തി. ഇതേത്തുടർന്നാണ് രണ്ട് ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. സർക്കാർ വിരുദ്ധ പ്രചാരണം നടത്തിയെന്ന പേരിൽ ജയിലിലായ മുഹമ്മദ് റസൂലോഫ്, മുസ്തഫ അൽഹമ്മദ് എന്നീ സംവിധായകരുടെ അറസ്റ്റിൽ പ്രതിഷേധിച്ചതിനാണ് കഴിഞ്ഞ ജുലൈ 11ന് പനാഹിയെ ജയിലിലടച്ചത്. ഭരണകൂടത്തെ വിമർശിച്ചെന്നാരോപിച്ച് 2011ൽ പനാഹിക്ക് 6 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. അന്ന് 2 മാസം തടവിൽ കഴിഞ്ഞശേഷം ഉപാധികളോടെ മോചിപ്പിക്കുകയായിരുന്നു. രാജ്യത്തെ ദാരിദ്ര്യം, ലൈംഗികത, അക്രമം, സെൻസർഷിപ് എന്നിവയെക്കുറിച്ച് പനാഹി നിർമ്മിച്ച ചലച്ചിത്രങ്ങളാണ് സർക്കാരിനെ ചൊടിപ്പിച്ചത്. ദ് വൈറ്റ് ബലൂൺ, ദ് സർക്കിൾ, ഓഫ്‌സൈഡ്, ടാക്സി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജാഫർ പനാഹി 2007ൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |