SignIn
Kerala Kaumudi Online
Saturday, 20 April 2024 6.54 AM IST

കാലിക്കറ്റ്‌ ഹീറോസിന് കലക്കൻ തുടക്കം

prime-volley

ബെംഗളൂരു : പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ അരങ്ങേറ്റക്കാരായ മുംബൈ മിറ്റിയോഴ്‌സിനെ കാലിക്കറ്റ്‌ ഹീറോസ്‌ കീഴടക്കി. ബംഗളൂരു കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷികളാക്കി കാലിക്കറ്റ്‌ ഹീറോസ്‌ 10–15, 15–9, 15–8, 15–14, 15–11 എന്ന സ്‌കോറിന്‌ ത്രസിപ്പിക്കുന്ന ജയം നേടി. രണ്ട്‌ പോയിന്റും നേടി. കാലിക്കറ്റ്‌ ഹീറോസിന്റെ ഹോസെ അന്റോണിയോ സാൻഡോവൽ ആണ്‌ മാൻ ഓഫ്‌ ദി മാച്ച്‌.

ആദ്യ സെറ്റിൽ മുംബൈയാണ്‌ മുന്നേറിയത്‌. ഹിരോഷി സെന്റെൽസിന്റെ തുടർച്ചയായ, കൃത്യതയുള്ള ബ്ലോക്കുകളിൽ മുംബൈ വേഗത്തിൽ രണ്ട്‌ പോയിന്റ്‌ നേടി. മറുവശത്ത്‌ സാൻഡോവൽ തകർപ്പൻ സെർവിലൂടെ കാലിക്കറ്റിന്‌ ആദ്യ പോയിന്റ്‌ നൽകി. മിനിറ്റുകൾക്കിടെ ബ്രാൻഡൻ ഗ്രീൻവേയുടെ ശക്തമായ സർവിന്‌ കാലിക്കറ്റ്‌ ക്യാപ്‌റ്റൻ മാറ്റ് ഹില്ലിങ്ങിന്‌ ഉത്തരമുണ്ടായില്ല. ഷമീമുദീന്റെ സ്‌പൈക്കിൽ മുംബൈയുടെ ലീഡ്‌ 10–6 ആയി ഉയർന്നു. സൂപ്പർ പോയിന്റിന്‌ അവസരം കിട്ടിയെങ്കിലും സെർവുകളിൽ പിഴവ്‌ സംഭവിച്ച മുംബൈ രണ്ട്‌ പോയിന്റ്‌ കാലിക്കറ്റിന്‌ നൽകി. അനു ജയിംസിന്റെ സ്‌പൈക്കിൽ ആദ്യ സെറ്റ്‌ അരങ്ങേറ്റക്കാർ 15–10ന്‌ സ്വന്തമാക്കി.

രണ്ടാം സെറ്റിലും കളിഗതി അനുകൂലമാക്കിയാണ്‌ മുംബൈ തുടങ്ങിയത്‌. അവർ ആദ്യ പോയിന്റ്‌ നേടി. എന്നാൽ സാൻഡോവൽ വലയ്‌ക്ക്‌ മുകളിലൂടെ പന്ത്‌ പറത്തി കാര്യങ്ങൾ കാലിക്കറ്റിന്‌ അനുകൂലമാക്കി. പിന്നാലെ സൂപ്പർ സെർവിലൂടെ ജെറോം വിനീത്‌ കാലിക്കറ്റിനെ മുന്നിലെത്തിച്ച്‌ എതിരാളികളെ സമ്മർദത്തിലാക്കി. ശക്തമായ സ്‌പൈക്കിലൂടെ മുംബൈയെ ഞെട്ടിച്ച സാൻഡോവൽ കാലിക്കറ്റിനെ 9–7ന്‌ മുന്നിലെത്തിച്ചു. സൂപ്പർ പോയിന്റ്‌ അവസരത്തിൽ മുംബൈയുടെ ഹിരോഷി പിഴവ്‌ വരുത്തിയതോടെ കാലിക്കറ്റിന്റെ ലീഡ്‌ വർധിച്ചു. എം അശ്വിൻരാജിന്റെ തകർപ്പൻ ബ്ലോക്ക്‌ കാലിക്കറ്റിനെ രണ്ടാം സെറ്റിൽ ജയത്തിന്‌ അരികെയെത്തിച്ചു. പിന്നാലെ ഹിരോഷിയുടെ സെർവുകൾ വലയിൽ പതിച്ചതോടെ കാലിക്കറ്റ്‌ രണ്ടാം സെറ്റ്‌ 15–9ന്‌ നേടി.

താളം കണ്ടെത്തിയതോടെ കാലിക്കറ്റ്‌ മൂന്നാം സെറ്റിൽ തുടക്കത്തിലേ ലീഡ്‌ നേടി. കരുത്തുറ്റ ബ്ലോക്കിലൂടെ ആഷാം അവരെ മുന്നിലെത്തിച്ചു. സാൻഡോവലിന്റെ ശക്തമായ സ്‌പൈക്ക്‌ കേരള ടീമിന്റെ ലീഡ്‌ വർധിപ്പിച്ചു. കാലിക്കറ്റ്‌ അനായാസം മുന്നേറുമെന്ന്‌ തോന്നിച്ച ഘട്ടത്തിലായിരുന്നു മുംബൈ ബ്രണ്ടന്റെ സ്‌പൈക്കിൽ നിർണായക പോയിന്റ്‌ നേടുന്നത്‌. എന്നാൽ ഷഫീഖ്‌ റഹ്‌മാൻ, അശ്വിൻ എന്നിവരുടെ ഇരട്ട സ്‌പൈക്കുകൾ കാലിക്കറ്റിനെ ലീഡിലെത്തിച്ചു. സമ്മർദത്തിലായതോടെ മുംബൈ നിരന്തരം പിഴവുകൾ വരുത്തി. സാൻഡോവലിന്റെ കൃത്യതയുള്ള ബ്ലോക്കിൽ സൂപ്പർ പോയിന്റ്‌ നേടി കാലിക്കറ്റ്‌ മൂന്നാം സെറ്റ്‌ 15–8ന്‌ സ്വന്തമാക്കി.

മിന്നുന്ന ബ്ലോക്കുകളുമായി സാൻഡോവൽ തകർപ്പൻ പ്രകടനം തുടർന്നപ്പോൾ നാലാം സെറ്റിലും എതിരാളികൾ കുഴങ്ങി. എന്നാൽ ഹിരോഷിയുടെ ബ്ലോക്ക് മുംബൈക്ക് നിർണായക പോയിന്റ് നേടിക്കൊടുത്തു. അതേസമയം അനുവിന്റെ ദിശ തെറ്റിയ സ്‌പൈക്ക്‌ കാലിക്കറ്റിന്‌ എളുപ്പത്തിൽ പോയിന്റ്‌ നൽകി. എന്നാൽ വിജയകരമായ ഒരു റിവ്യൂ സെറ്റിൽ മുംബൈയുടെ അന്തരം കുറച്ചു. ഷമീമിന്റെ സെർവുകൾ പിഴച്ചപ്പോൾ സെറ്റിൽ കാലിക്കറ്റിന്റെ ലീഡ് 9–5 ആയി ഉയർന്നു. സൂപ്പർ പോയിന്റും കാർത്തികിന്റെ സൂപ്പർ സെർവുകളും നേടി മുംബൈ തിരിച്ചുവരവിന്‌ ശ്രമിച്ചു. കളി ചൂടുപിടിക്കാൻ തുടങ്ങി. എന്നാൽ സാൻഡോവൽ വിട്ടുകൊടുത്തില്ല. നിർണായക പോയിന്റ്‌ കാലിക്കറ്റ്‌ സ്വന്തമാക്കി. അശ്വിന്റെ ഒരു സമർത്ഥമായ സ്പശർം കാലിക്കറ്റിനെ മാച്ച് പോയിന്റിലെത്തിച്ചു. ഒപ്പം മോഹൻ ഉക്രപാണ്ഡ്യന്റെ ബ്ലോക്ക്‌ കാലിക്കറ്റിന്‌ ജയവും നൽകി.

തകർന്നുപോയ മുംബൈ അവസാന സെറ്റിൽ തുടർച്ചയായ പിഴവുകൾ വരുത്തി കാലിക്കറ്റിന് ലീഡ് നേടിക്കൊടുത്തു. കളി പുരോഗമിക്കുന്തോറും സാൻഡോവൽ മുംബൈക്ക്‌ ഭീഷണി ഉയർത്തി. കരുത്തുറ്റ സ്‌പൈക്കിലൂടെ കാലിക്കറ്റിന്‌ മൂന്ന്‌ പോയിന്റ്‌ ലീഡും നൽകി. ജെറൊം വിനീത്‌ തകർപ്പൻ സെർവിലൂടെ കാലിക്കറ്റിനായി മിന്നി. കാലിക്കറ്റ്‌ ലീഡ്‌ 10–5 ആയി ഉയർത്തി. നാല്‌ തവണ പന്തിൽ തൊട്ട്‌ മുംബൈ കാലിക്കറ്റിന്‌ ലീഡ്‌ നൽകി. എന്നാൽ സൂപ്പർ പോയിന്റ് നേടി മുംബൈ ടീം അന്തരം കുറച്ചു. പിന്നാലെ ക്യാപ്റ്റൻ കാർത്തിക് തകർപ്പൻ ബ്ലോക്കിലൂടെ മറ്റൊരു പോയിന്റും ടീമിനായി നേടിക്കൊടുത്തു. എന്നാൽ കാലിക്കറ്റ് വിട്ടുകൊടുത്തില്ല. 15–11ന് സെറ്റ് അവസാനിപ്പിച്ചു. മത്സരം 4–1ന്‌ സ്വന്തമാക്കുകയും ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PRIME VOLLEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.