തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭീമമായ നികുതിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന്
ധന മന്ത്രി കെ.എൻ .ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് സംബന്ധിച്ച നിയമസഭാ രേഖകളും അദ്ദേഹം പുറത്ത് വിട്ടു.
റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ ഏറ്റവും കൂടുതൽ തുക നേടിയിട്ടുള്ള സംസ്ഥാനമാണ് കേരളം. 2748 കോടി ഈ സാമ്പത്തിക വർഷം കേന്ദ്രം നൽകിയെന്ന് ധനമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം ഇതു വരെ കിട്ടേണ്ട മുഴുവൻ തുകയും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ട്.
അനാവശ്യമായി കടമെടുക്കാൻ കേന്ദ്രം അനുവദിക്കില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ കട ബാദ്ധ്യതയുള്ള സംസ്ഥാനമാണ് കേരളം. കിഫ്ബിയുടെ പേരിൽ കടമെടുത്താലും അത് തിരിച്ചടക്കേണ്ടത് സംസ്ഥാന സർക്കാരാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശത്ത് വിനോദ സഞ്ചാരത്തിനാണ് കടമെടുത്ത പണം ഉപയോഗിക്കുന്നത്.
നികുതി വെട്ടിപ്പ് തടയുന്നതിൽ കേരളം വളരെ പിന്നിലാണ്. ഇന്ധന വിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പിണറായി വിജയനെതിരെ തിരുവനന്തപുരത്തു വന്ന് സമരം നടത്തട്ടെയെന്നും വി.മുരളീധരൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |