മാഡ്രിഡ്: പുതുതായി വാങ്ങിയ വീടിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ഭിത്തി പൊളിക്കുന്നതിനിടെ യുവാവിന് 46 ലക്ഷം രൂപ ലഭിച്ചു. സ്പെയിനിലെ മാഡ്രിഡിലാണ് സംഭവം. ബിൽഡറായ ടോനോ പിനേറൊയ്ക്കാണ് പണം ലഭിച്ചത്.
വീടിന്റെ പഴയ ഭിത്തിയിൽ നാല് കാനുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഏകദേശം 40 വർഷത്തിലധികം പഴക്കമുള്ള വീട് ഓൺലൈനായാണ് പിനേറൊ വാങ്ങിയത്. എന്നാൽ പിനേറൊയുടെ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പണവുമായി ബാങ്കിലെത്തിയപ്പോഴാണ് 22 വർഷങ്ങൾക്ക് മുമ്പ് നിരോധിച്ച നോട്ടുകളാണ് ലഭിച്ചതെന്ന് അദ്ദേഹത്തിന് മനസിലായത്. 2002ലാണ് പിനേറൊയ്ക്ക് ലഭിച്ച നോട്ടുകൾ നിരോധിച്ചതെന്ന് ബാങ്ക് ഒഫ് സ്പെയിൻ വ്യക്തമാക്കി. എങ്കിലും പഴയ നോട്ടുകൾക്ക് പകരമായി ഏകദേശം 30 ലക്ഷം രൂപ ബാങ്ക് തനിക്ക് നൽകിയതായി പിനേറൊ പറഞ്ഞു.
'ഈർപ്പം കടക്കാതിരിക്കാനാകും പണം കാനുകളിൽ അടച്ച് സൂക്ഷിച്ചതെന്നാണ് കരുതുന്നത്. അതിൽ കുറച്ച് നോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം നോട്ടുകളും സുരക്ഷിതമായി തന്നെ ഉണ്ടായിരുന്നു. ലഭിച്ചതിൽ കുറച്ച് പണം ഓർമയ്ക്കായി സൂക്ഷിക്കും.'- ടോനോ പിനേറൊ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |