■4 ഉദ്യോഗസ്ഥരെയും, 3 മാദ്ധ്യമ പ്രവർത്തകരെയും കൂടി വെട്ടി
തിരുവനന്തപുരം: കൃഷി മന്ത്രിയുടെ ഇസ്രായേൽ യാത്രക്ക് അനുമതി നിഷേധിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചും മാദ്ധ്യമ പ്രവർത്തകരെ ഒഴിവാക്കിയും അധികം വരുന്ന ഒഴിവുകളിൽ കൂടുതൽ കർഷകരെ പഠനയാത്രയ്ക്ക് അയക്കാൻ മുഖ്യമന്ത്രി അനുമതി നൽകി.
മന്ത്രിക്കൊപ്പം ഇരുപത് കർഷകരും അഞ്ചു ജീവനക്കാരും മൂന്ന് മാദ്ധ്യമ പ്രവർത്തകരും പോകാൻ തീരുമാനിച്ചിരുന്ന യാത്രയിൽ ഇനി ഒരു ഉദ്യോഗസ്ഥൻ മാത്രമാകും ഉണ്ടാകുക. മാദ്ധ്യമ പ്രവർത്തകരെ ഒഴിവാക്കി. പകരം വരുന്ന ഒഴിവിലേക്ക് നേരത്തെ അപേക്ഷ സമർപ്പിച്ച കർഷകരിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കും.28 കർഷകർക്ക് യാത്രക്ക് അനുമതി ലഭിച്ചു.നേരത്തെ നിശയിച്ച 20 കർഷകരിൽ 13 പേരും സ്വന്തം നിലയ്ക്കാണ് ടിക്കറ്റെടുത്തത്. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 55,000 രൂപയാണ് ഒരു കർഷകന് ചെലവ്. കൂട്ടമായി ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ കിട്ടില്ല. ഇതുകാരണമാണ് യാത്ര നടത്താൻ മുഖ്യമന്ത്രി അനുമതി നൽകിയത്.ഈ മാസം 12 മുതൽ 19 വരെയാണ് പര്യടനം .
ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ പാർട്ടിയോട് പോലും ആലോചിക്കാതെ വിദേശ യാത്രയ്ക്കൊരുങ്ങിയതാണ് കൃഷിമന്ത്രി പി.പ്രസാദിന്റെ ഇസ്രയേൽ യാത്ര മുഖ്യമന്ത്രി ഇടപെട്ട് വെട്ടാനിടയാക്കിയത്. യാത്രയുടെ ഉത്തരവിറങ്ങിയതോടെ സി.പി.ഐ നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി യാത്ര റദ്ദാക്കിയത്. തുടർന്ന് യാത്രക്ക് താനില്ലെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.
ഇസ്രയേലിലെ ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനാണ് മന്ത്രിയും സംഘവും യാത്ര നിശ്ചയിച്ചിരുന്നത്. യാത്രയ്ക്കായി മന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയും മാദ്ധ്യമ പ്രവർത്തകരെയും നേരത്തെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കിയതായും ആരോപണം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |