ന്യൂഡൽഹി: ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ ഹൈക്കോടതി ജഡ്ജി സ്ഥാനത്തേയ്ക്കുള്ള നിയമനം ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വാദം കേട്ടു. രാഷ്ട്രീയ ചായ്‌വുള്ളവരെ മുൻപും നിയമിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്‌ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ 10.45ന് നടന്നതിന് മുൻപാണ് അതിവേഗം വാദം കേട്ടത്. സത്യപ്രതിജ്ഞയ്ക്ക് തൊട്ടു മുൻപായി ഹർജി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആർ ഗവായി എന്നിവരാണ് വാദം കേട്ടത്.
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ജഡ്ജിയായിരുന്നില്ലേയെന്ന് ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ബി ആർ ഗവായി ചോദിച്ചു. തനിക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കുന്നത് പ്രശ്നങ്ങൾക്ക് ഇടയാക്കും. കൊളീജിയം തീരുമാനം റദ്ദാക്കാൻ കഴിയില്ല. ഗൗരിയുടെ ജഡ്‌ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാൻ കഴിയില്ല. പുനഃപരിശോധിക്കാൻ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണ്. ജഡ്‌ജിയാകാൻ അനുയോജ്യയാണോയെന്ന് കോടതിയ്ക്ക് പറയാനാകില്ല, യോഗ്യത പരിശോധിക്കാൻ മാത്രമേ കോടതിക്കാകൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, എതിർക്കുന്നത് രാഷ്ട്രീയ ചായ്‌വിനെയല്ല, മറിച്ച് വിദ്വേഷ പ്രസംഗത്തെയാണെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. വിക്ടോറിയ ഗൗരിയ്ക്ക് ജഡ്ജിയാകാനുള്ള യോഗ്യതയില്ലെന്നും അഭിഭാഷകൻ രാജു രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഹർജിയിൽ വാദം കേട്ടതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് വിക്ടോറിയ ഗൗരി ചുമതലയേറ്റു.
മുൻ ബിജെപി നേതാവായ ഗൗരിയുടെ നിയമനത്തിന് കേന്ദ്രം അനുമതി നൽകിയതോടെ വിവിധ തലങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിൽ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് വിക്ടോറിയ ഗൗരി. മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബഞ്ച് അഭിഭാഷകയായിരുന്ന ഗൗരിയെ അടക്കം അഞ്ച് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ജനുവരി 17-നാണ് സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് ശുപാർശ നൽകിയത്.ഈ തീരുമാനമുണ്ടായ സമയം മുതൽ പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിയ്ക്കും അടക്കം പരാതി ലഭിച്ചിരുന്നു.
ആർ എസ് എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ ന്യൂനപക്ഷ വിരുദ്ധത പ്രകടമാകുന്ന തരത്തിൽ എഴുതിയ ലേഖനങ്ങളുടെ പേരിലാണ് ഗൗരി സ്ഥാനത്തിന് അനർഹയാണെന്ന വിമർശനം ഉയർന്നത്. ഇവരുടെ നിലപാടുകൾ ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തത് ആണെന്ന് കാട്ടി മദ്രാസ് ഹൈക്കോടതിയിലെ തന്നെ ഒരു വിഭാഗം അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |