കൊച്ചി: ജീവിതലക്ഷ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വിദ്യാർത്ഥികൾ പരമപ്രാധാന്യം നൽകണമെന്ന് എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.രാജ്കുമാർ പറഞ്ഞു. കേരളകൗമുദി എക്സൈസ്, പൊലീസ് വകുപ്പുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി 'ബോധപൗർണമി" കടവന്ത്ര ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളും യുവാക്കളും ലഹരിയുടെ മായികവലയിൽ പെടുന്നത് അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് മുന്നിൽ തളരുമ്പോഴും കൂട്ടുകാരുടെ മുന്നിൽ അഭിമാനം നേടാനുമാണ്. പ്രശ്നപരിഹാരത്തിനുള്ള ഉപാധിയല്ല മദ്യവും മയക്കുമരുന്നുകളും നൽകുന്ന ലഹരി. സ്വന്തം ആഗ്രഹങ്ങളുടെ പിന്നാലെ ലക്ഷ്യബോധത്തോടെ പറക്കാൻ കഴിയുമ്പോഴാണ് ജീവിതത്തിൽ എല്ലാ അർത്ഥത്തിലും സന്തോഷം കൈവരിക്കാനാവുക. അതാകണം ഓരോ വ്യക്തിയുടെയും ലഹരി.
സ്വന്തം കഴിവുകളുടെ പൂർത്തീകരണമാകണം ലഹരി. എങ്കിലേ സമൂഹത്തിന് മുന്നിൽ വിജയിക്കാനാകൂ. നാടിന് അഭിമാനമായി മാറാനാകൂ. പഠനകാലത്ത് തന്നെ ഈ ഒരു ശൈലി നേടിയെടുക്കാനായാൽ മറ്റ് ലഹരിക്ക് മുന്നിൽ തകർന്ന് വീണ് പിന്നീട് പശ്ചാത്തപിക്കേണ്ടി വരില്ല.
ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ ക്ഷണികമാണ്. മുൻരാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാം പറഞ്ഞതുപോലെ ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങൾക്ക് പിന്നാലെയാണ് വിദ്യാർത്ഥികൾ സഞ്ചരിക്കേണ്ടത്. അത് കൈവരിക്കുകയാകണം ഏകലക്ഷ്യം.
വീടുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. മാതാപിതാക്കളുടെ കലഹവും പിതാവിന്റെ മദ്യപാനവും മറ്റ് ലൈംഗിക അതിക്രമങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികളും സമൂഹത്തിലുണ്ട്. ഇത്തരം വെല്ലുവിളികൾ നേരിടുന്നവർ തളരാതെ പഠിച്ചു വിജയിക്കാനാണ് ശ്രമിക്കേണ്ടത്. സമൂഹത്തിൽ ലഭ്യമായ സഹായങ്ങളും സേവനങ്ങളും അവർ തേടണം. ധൈര്യത്തോടെ പോരാടി ജയിക്കണം. പൊലീസിലും മറ്റ് സംവിധാനങ്ങളിലൂടെയും ലഭ്യമാകുന്ന സേവനങ്ങൾ തേടണമെന്നും പി.രാജ്കുമാർ പറഞ്ഞു.
ചൈത്രം ഇമോഷണൽ സപ്പോർട്ട് സെന്റർ ഭാരവാഹി കെ.കെ.സുനിൽ കുമാർ ബോധവത്കരണ ക്ളാസ് നയിച്ചു. പ്രിൻസിപ്പൽ കല്യാണി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ സ്വാഗതം പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ (സെയിൽസ്) മാർക്കോസ് ബ്രിസ്റ്റോ, ഭവൻസ് വിദ്യാമന്ദിർ വൈസ് പ്രിൻസിപ്പൽ കെ.സിന്ധു എന്നിവർ സംസാരിച്ചു. അർജുൻ വിവേക് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |