കൊച്ചി: തമ്മനം-പുല്ലേപ്പടി റോഡ് വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഇതിനായി കിഫ്ബി, റവന്യൂ, കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനയും ഭൂസർവേയും നടത്തും. മേയർ എം. അനിൽകുമാറിന്റെയും കളക്ടർ ഡോ. രേണുരാജിന്റെയും അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
റോഡിനായി സൗജന്യമായി വിട്ടുനൽകിയ ഭൂമിയും കൊച്ചി കോർപ്പറേഷൻ വിലയ്ക്കു വാങ്ങിയ ഭൂമിയും കണ്ടെത്തി കൈയേറ്റങ്ങൾ ഒഴിപ്പിച്ചു.
റോഡിനായി ലഭ്യമായിട്ടുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറും. ഭൂമിയേറ്റെടുക്കുന്നതിന് 93.89 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിരുന്നു. പൂണിത്തുറ, എളംകുളം, എറണാകുളം, ഇടപ്പള്ളി സൗത്ത് എന്നീ വില്ലേജുകളിലായി 3.69 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനാണ് റവന്യൂവകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കിഫ്ബി മാനദണ്ഡപ്രകാരം 22 മീറ്റർ വീതിയിലാണ് റോഡിന്റെ ഡിസൈൻ. ഒരു വർഷം മുമ്പാണ് പദ്ധതിക്കുള്ള ഡി.പി.ആർ തയ്യാറാക്കിയത്. ഇതനുസരിച്ച് അതിർത്തി കല്ല് ഇടുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാൽ ജനങ്ങൾ തടസവാദം ഉന്നയിച്ചതിനെ തുടർന്ന് ഇപ്പോൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പദ്ധതിക്കായി തയാറാക്കിയ വിശദമായ പദ്ധതി രേഖ കിഫ്ബിയുടെ പരിഗണനയിലാണ്. എൻഎച്ച് ബൈപ്പാസിൽ ചക്കരപ്പറമ്പ് മുതൽ എം.ജി. റോഡ് പത്മ ജംക്ഷൻ വരെ 3.68 കിലോമീറ്റർ ദൂരമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ റവന്യൂ, കിഫ്ബി, കോർപ്പറേഷൻ ഉദ്യോഗസ്ഥർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |