തിരുവനന്തപുരം: അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്‌ത സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കാട്ടാക്കട എസ്.എച്ച്.ഒയ്ക്കെതിരെ ഇരയായ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യൽ സെൽ എസ്.പിക്ക് ഡി.ജി.പി നിർദേശം നൽകി. പരാതി നൽകി അഞ്ചുദിവസത്തിനുശേഷം പ്രതിയായ യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയശേഷം കേസ് ഒത്തുതീർപ്പാക്കാൻ യുവതിയെ എസ്.എച്ച്.ഒ നിർബന്ധിച്ചെന്നാണ് പരാതി.
ജനുവരി 25നാണ് സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ജനുവരി 31ന് സൈബർ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നൽകി. സംശയമുള്ളയാളിന്റെ പേരും ഫോൺ നമ്പരുമടക്കമാണ് പരാതി നൽകിയത്. അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്.എച്ച്.ഒ ആറാം തിയതി പ്രതിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തി ഒത്തുതീർക്കാൻ നിർബന്ധിക്കുകയായിരുന്നു. അതിന് തയ്യാറല്ലെന്ന് അറിയിച്ച യുവതി റൂറൽ എസ്.പിക്ക് പരാതി നൽകി.
ഈ പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. അതിനിടെ ഒന്നാം തീയതി നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് ഇന്നലെ യുവതിയുടെ മൊഴിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |