കൊല്ലം: കളക്ടറേറ്റിൽ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസിലെ പ്രതികൾ പിടിയിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് നേരത്തേ എഴുതിയ ഭീഷണിക്കത്തുകളും ഇനി അയയ്ക്കാൻ വച്ചിരുന്ന ചില കത്തുകളും പൊലീസ് കണ്ടെടുത്തു.
ഭീഷണിക്കത്ത് എഴുതി പൊലീസിനെ വട്ടം കറക്കുന്നതും ഷാജൻ ക്രിസ്റ്റഫറിന് പുതുമയുള്ള കാര്യമല്ല. 2014ൽ വേളാങ്കണ്ണി പള്ളിക്ക് ബോംബ് വച്ചിട്ടുണ്ടെന്ന് സ്വന്തം പേരിൽ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജൻ. സ്വന്തം പേരുതന്നെ വച്ചതുകൊണ്ട് പൊലീസ് അന്ന് ഷാജനെ സംശയിച്ചില്ല. എന്നാൽ ഇത്തവണ കൃത്യമായി തെളിവുകളോടെയാണ് പൊലീസ് ഷാജനെ വലയിലാക്കിയത്.
കൊല്ലം കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന പേരിൽ കഴിഞ്ഞയാഴ്ച ഷാജൻ അയച്ച ഭീഷണിക്കത്ത് ഇയാളുടെ അമ്മയുടെ പേരിലായിരുന്നു. സാജൻ കത്ത് പോസ്റ്റ് ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സിവിൽ സ്റ്റേഷനിലെ ഏഴ് ഓഫീസുകളിൽ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നാണ് ഭീഷണിക്കത്തിൽ ഉണ്ടായിരുന്നത്. മാത്രമല്ല, വരാനിരിക്കുന്ന തീയതികൾവച്ച് വേറെയും ഭീഷണിക്കത്തുകൾ ഷാജൻ തയാറാക്കിയിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. ഇതേ കൈയക്ഷരത്തിൽ 2019 മുതൽ പലതവണ കത്തുകൾ വന്നിട്ടുണ്ടെന്ന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |