ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണം
കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം അടുത്ത ബുധനാഴ്ചയ്ക്കകം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ശമ്പളം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥാപനം അടച്ചു പൂട്ടിക്കൂടേ എന്നും വാക്കാൽ ചോദിച്ചു. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരനായ ആർ.ബാജി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചിന്റേതാണ് പരാമർശം.
പ്രതിദിനം 26 ലക്ഷംപേർ യാത്രയ്ക്കായി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നുണ്ടെന്നും സ്ഥാപനം പൂട്ടിയാൽ അവരെ ബാധിക്കുമെന്നും അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ, കെ.എസ്.ആർ.ടി.സി പൂട്ടിയാൽ യാത്രക്കാർ വേറേ വഴി കണ്ടെത്തിക്കോളുമെന്നായിരുന്നു കോടതിയുടെ മറുപടി. വി.ആർ.എസ് എടുത്തുപോകാൻ തയ്യാറാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകനും പറഞ്ഞു.
വരുമാനം വർദ്ധിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ ഒരു നടപടിയും സ്റ്റേചെയ്യില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജീവനക്കാരുടെ ശമ്പളം എന്ന് വിതരണം ചെയ്യാൻ കഴിയുമെന്നും ചോദിച്ചു. അടുത്ത ബുധനാഴ്‌ചയ്ക്കകം നൽകാമെന്ന് കോർപ്പറേഷൻ മറുപടി നൽകിയതിനെ തുടർന്നാണ് ഇത് പാലിക്കാൻ വാക്കാൽ നിർദ്ദേശിച്ചത്. ഹർജികൾ 15ന് വീണ്ടും പരിഗണിക്കും.
ശമ്പളത്തിന്റെ 45- 50 ശതമാനം എല്ലാമാസവും അഞ്ചാം തീയതിക്കുമുമ്പ് നൽകാൻ തയ്യാറാണെന്നും ബാക്കിത്തുക സർക്കാർ 50 കോടി ധനസഹായം നൽകുന്നതിന്റെ തൊട്ടടുത്തദിവസം നൽകാമെന്നും കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകിയിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ അടുത്ത ഏപ്രിൽമുതൽ ധനസഹായം നൽകില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് ചെലവിനുള്ള വഴി കണ്ടെത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
പ്രതിമാസം 50കോടി ശമ്പള വിതരണത്തിനായി സർക്കാർ നൽകുന്നുണ്ടെങ്കിലും ഇത്തവണ 30കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചിട്ടുള്ളതെന്നും കെ.എസ്.ആർ.ടി.സി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |