SignIn
Kerala Kaumudi Online
Saturday, 27 April 2024 3.23 AM IST

അദാനി - ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതി, നിക്ഷേപകസുരക്ഷ പ്രധാനം; സെബി മറുപടി പറയണം

adani

 സെബിയെ ശക്തമാക്കാൻ വിദഗ്ദ്ധസമിതി രൂപീകരിക്കാം

ന്യൂഡൽഹി: നിക്ഷേപകരുടെ സുരക്ഷയാണ് പ്രധാനമെന്നും ഇതിനായി എന്ത് നടപടികളാണ് എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയോട് (സെബി)​ സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഭാവിയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനുള്ള നിർദേശങ്ങളും നിയന്ത്രണചട്ടങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും സെബി നൽകണമെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്രം അനുവദിച്ചാൽ ഉന്നതതല സമിതി രൂപീകരിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

അദാനി ഗ്രൂപ്പ് കണക്കുകളിൽ കൃത്രിമംകാട്ടിയിട്ടുണ്ടെന്നത് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ അമേരിക്കൻ നിക്ഷേപഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ചതിനെ തുടർന്ന്,​ അദാനി ഗ്രൂപ്പ് ഓഹരികൾ കൂപ്പുകുത്തിയ പശ്ചാത്തലത്തിൽ വിഷയത്തിൽ അന്വേഷണം തേടി കോടതിയിലെത്തിയ പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഫെബ്രുവരി 13ന് ഹർജികൾ വീണ്ടും പരിഗണിക്കും.

അദാനി ഗ്രൂപ്പ് ഓഹരിവില തകർക്കാൻ കൃത്രിമ ആരോപണങ്ങൾ സൃഷ്‌ടിച്ചുവെന്ന് കാട്ടി ഹിൻഡൻബർഗ് റിസർച്ച് മേധാവി നാഥൻ ആൻഡേഴ്‌സണിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള ഹർജിയും ബെഞ്ചിന് മുമ്പിലുണ്ട്. ഹിൻഡൻബർഗിന്റെ ആരോണങ്ങളെത്തുടർന്ന് 10,​000 കോടി ഡോളറിനുമേൽ നഷ്‌ടമാണ് അദാനി ഗ്രൂപ്പ് ഓഹരികൾ നേരിട്ടത്. 20,​000 കോടി രൂപയുടെ ഓഹരിവില്പനയും (എഫ്.പി.ഒ)​ കമ്പനിക്ക് റദ്ദാക്കേണ്ടി വന്നു.

ഹിൻഡൻബർഗിനെതിരെ

അദാനിയും കോടതിയിലേക്ക്

ഹിൻഡൻബർഗിനെതിരെ അമേരിക്കയിൽ അദാനി ഗ്രൂപ്പ് നിയമനടപടിക്കൊരുങ്ങുന്നു. ഇതിനായി കോർപ്പറേറ്റ് നിയമസ്ഥാപനമായ വാച്‌ടെൽ, ലിപ്‌റ്റൺ, റോസൻ ആൻഡ് കാറ്റ്‌സുമായി അദാനി ധാരണയിലെത്തിയെന്നാണ് സൂചന. ട്വിറ്റർ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ എലോൺ മസ്‌കിനെതിരെ ട്വിറ്ററിന് വേണ്ടി ഹാജരായ സ്ഥാപനമാണിത്.

അന്വേഷണവുമായി സെബി

ഹിൻഡൻബർഗിന്റെ ആരോപണങ്ങളിന്മേൽ അന്വേഷണം തുടങ്ങിയ സെബി, അദാനി ഗ്രൂപ്പ് റദ്ദാക്കിയ എഫ്.പി.ഒയിൽ പങ്കെടുത്ത വിദേശനിക്ഷേപക സ്ഥാപനങ്ങളുമായുള്ള ഇടപെടലുകളും പരിശോധിക്കും. ഇന്ത്യൻ സെക്യൂരിറ്റീസ് നിയമം ലംഘിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക.

ഓഹരിയിടിവ് തുടരുന്നു

അദാനി ഗ്രൂപ്പ് ഓഹരികളുടെ ഇടിവ് ഇന്നലെയും തുടർന്നു. ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌ത 10 അദാനി ഗ്രൂപ്പ് ഓഹരികളിൽ എട്ടും ഇന്നലെ ഇടിഞ്ഞു. അദാനി പോർട്‌സ് ആൻഡ് സെസ്, അംബുജ സിമന്റ്‌സ് എന്നിവയാണ് നേട്ടം കുറിച്ചത്. അദാനി ട്രാൻസ്‌മിഷൻ, ഗ്രീൻ എനർജി, ടോട്ടൽ ഗ്യാസ് എന്നിവ 52 ആഴ്ചയിലെ താഴ്ചയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ADANI HIDENBURG SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.