കോട്ടയം: ഇടതു ബഡ്‌ജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് സമര പരമ്പരയ്‌ക്ക് തിരികൊളുത്തിയതിനിടെ, റബർ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ പ്രതിസ്ഥാനത്തു നിറുത്തി സി.പി.എമ്മും, യു.ഡി.എഫും ഇന്നും നാളെയും കോട്ടയത്ത് സമരം നടത്തും. തിരുനക്കര മൈതാനത്താണ് ഇരുവിഭാഗവും 'മത്സര സമരം" നടത്തുന്നത്.
ഇന്ന് നടക്കുന്ന യു.ഡി.എഫിന്റെ കർഷക സമരം രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്. നാളത്തെ സി.പി.എമ്മിന്റെ ജനസദസ് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. സമരത്തിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണമാണ് ഇരുമുന്നണികളും ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഹൈക്കോടതി വിധി മറികടന്ന് പ്രധാന കേന്ദ്രങ്ങളിലെല്ലാം മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും ചിത്രമടങ്ങിയ ഫ്ലക്‌സുൾ സ്ഥാപിക്കുന്നതിലും മത്സരമായിരുന്നു. സമരങ്ങളിൽ വലിയ ജനപങ്കാളിത്തമുറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇരുമുന്നണികളും.
യു.ഡി.എഫ് നേതാക്കൾ ഒന്നിച്ച്
യു.ഡി.എഫിന്റെ കർഷക സംഗമത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കേരളാകോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, സി.പി ജോൺ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം എത്തും.
സെമിനാറിൽ മന്ത്രി ബാലഗോപാൽ
സി.പി.എമ്മിന്റെ ജനസദസിന്റെ ഭാഗമായി നടക്കുന്ന സെമിനാർ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കേരള റബർ ലിമിറ്റഡ് കമ്പനി സി.ഇ.ഒ ഷീലാതോമസ്, മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, കർഷക സംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ, പ്ലാന്റേഷൻ യൂണിയൻ സെക്രട്ടറി എസ്. ജയമോഹൻ തുടങ്ങിയവർ പങ്കെടുക്കും. റബർ കർഷക, വ്യാപാര മേഖലയുമായ ബന്ധപ്പെട്ട പ്രമുഖരും പങ്കെടുക്കും.
'റബർ ഇറക്കുമതി അവസാനിപ്പിക്കുക, റബർ കൃഷി നിലനിറുത്തുക, റബർ ബോർഡ് ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ജനസദസ്. പതിനായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു".
- എ.വി. റസൽ, സി.പി.എം ജില്ലാ സെക്രട്ടറി
'നെല്ല്, നാളികേരം, റബർ, അടയ്ക്ക, കുരുമുളക്, കാപ്പി ,ഏലം ,പച്ചക്കറി, ക്ഷീര കർഷക പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹാര മാർഗം നിർദ്ദേശിക്കുന്നതിനൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അവകാശ പത്രികയും സമർപ്പിക്കും".
- നാട്ടകം സുരേഷ്, ഡി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |