കൊല്ലം: ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷം ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകവണ്ടി കൊല്ലത്ത് നിന്ന് പ്രയാണം ആരംഭിക്കും. 'പള്ളിയറ വാസു' എന്ന നാടകമാണ് 12ന് തട്ടേൽ കയറുക.
കുടുംബത്തിന്റെ വിശപ്പകറ്റാൻ വലിയമഠത്തിൽ വാസുദേവൻ നമ്പൂതിരി പള്ളിയറ വാസുവെന്ന കള്ളനായി മാറുന്നതാണ് നാടകത്തിന്റെ കാമ്പ്. തിരശീല വീഴുംമുമ്പേ വാസു നന്മയുള്ള മനുഷ്യനിലേക്ക് തിരിച്ചുനടക്കും.
ഉന്നത കുലത്തിൽ ജനിച്ചാലും സാമൂഹ്യ ചുറ്റുപാടുകൾ ഒരാളെ മാറ്റിമറിക്കുമെന്ന് കഥാപാത്രം വ്യക്തമാക്കുന്നു. സാമൂഹ്യ തിന്മകളും മതവർഗ വൈരവും പുരോഗമന ചിന്താഗതിയുമൊക്കെ നാടകത്തിൽ കടന്നുവരുന്നുണ്ട്. ഒപ്പം സമകാലിക രാഷ്ട്രീയവും ചർച്ചചെയ്യുന്നു.
തിരിച്ചുവരവ്...
1960ൽ അഡ്വ.ഉമ്മറിന്റെ നേതൃത്വത്തിലാണ് ആറ്റിങ്ങൾ ദേശാഭിമാനി രൂപീകരിച്ചത്. പൊതുവെ സി.പി.എമ്മിന്റെ നാടക സമിതിയായിട്ടാണ് വീക്ഷിക്കപ്പെടുന്നത്. സി.പി.എം വേദികളിലും ദേശാഭിമാനിയുടെ നാടകങ്ങൾ ഒഴിച്ചുകൂടാനാകാത്തതായിരുന്നു. എസ്.എൽ പുരം സദാനന്ദന്റെ അഗ്നിപുത്രിയുമായിട്ടാണ് ദേശാഭിമാനി ആദ്യം തട്ടേൽ കയറുന്നത്. പിന്നീട് ചാതുർവർണ്യം, ഇ.എം.എസ്, സത്രം തുടങ്ങി ഹിറ്റ് നാടകങ്ങൾ ചെയ്തു. സത്രം നാടകമാണ് ക്ഷണക്കത്ത് എന്ന പേരിൽ സിനിമയായത്. നാല്പത്തെട്ട് നാടകങ്ങൾ അവതരിപ്പിച്ചശേഷം നാടകത്തിന് പ്രാധാന്യം നഷ്ടപ്പെട്ട് തുടങ്ങിയതോടെ ദേശാഭിമാനി തിരശീല താഴ്ത്തി. എന്നാൽ വീണ്ടും ജനപ്രീതി ലഭിച്ചുതുടങ്ങിയതോടെയാണ് പള്ളിയറ വാസുവുമായി സമിതി വീണ്ടുമെത്തുന്നത്. 12ന് കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലാണ് ആദ്യ അവതരണം.
അണിയറയിൽ
കൊട്ടാരക്കര തേവലപ്പുറം പൂർണചന്ദ്ര ഓഡിറ്റോറിയത്തിൽ രണ്ട് മാസമായി റിഹേഴ്സൽ നടന്നുവരികയാണ്. ഗാനങ്ങളുടെ ഓഡിയോ റിലീസിംഗ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. പ്രമുഖ സി.പി.എം നേതാക്കൾ റിഹേഴ്സൽ ക്യാമ്പ് സന്ദർശിച്ചിരുന്നു. മണി മാധവനാണ് സംവിധാനം. ശ്യാം ലാൽ മൈനാഗപ്പള്ളിയാണ് രചന. രണ്ട് മണിക്കൂർ നീളുന്ന നാടകത്തിന്റെ നിർമ്മാണം അജീഷ് കൃഷ്ണ, പശ്ചാത്തല സംഗീതം ആലപ്പി ഋഷികേശ്, രംഗപടം ആർട്ടിസ്റ്റ് ശ്രീകുമാർ നീലേശ്വരം. കണ്ണൻ മംഗലത്ത്, കവിത കാർത്ത്യായനി, വി.കെ.അയ്യർ എന്നിവരാണ് ഗാനങ്ങളെഴുതിയത്. സംഗീതം ഗിരീഷ് നാരായണൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |