ന്യൂ ഡൽഹി: ദാവൂദി ബോറ സമുദായത്തിലെ ആചാരലംഘകരെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന നടപടി സുപ്രീംകോടതി ഒമ്പത് അംഗ വിശാല ബെഞ്ച് പരിശോധിക്കും. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ അദ്ധ്യക്ഷതയിലുളള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയം ഒമ്പതംഗ ബെഞ്ചിലേക്ക് വിട്ടത്. ശബരിമല യുവതീപ്രവേശന കേസ് അടക്കം പരിഗണിക്കുന്ന ബെഞ്ചിന് മുന്നിലാണ് ഈ കേസും എത്തുന്നത്.
ആചാരലംഘകരെ പുറത്താക്കുന്ന ദാവൂദി ബോറ സമുദായത്തിന്റെ നടപടി സർദാർ സയ്ദ്നാ സൈഫുദ്ദിൻ കേസിൽ ഭരണഘടനാ ബെഞ്ച് ശരി വച്ചിരുന്നു. 1962ലെ വിധിയാണ് പുനഃപരിശോധന വേണോയെന്ന് പരിശോധിക്കാൻ ഒമ്പതംഗ ബെഞ്ചിലേക്ക് വിട്ടിരിക്കുന്നത്. പുറത്താക്കൽ ആചാരത്തിന്റെ ഭരണഘടനാ ധാർമികത അടക്കം പരിശോധിക്കുന്നതിനാണിത്.
രാജ്യത്തിന്റെ മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട ഏഴ് പരിഗണനാ വിഷയങ്ങളാണ് വിശാല ബെഞ്ചിന് മുന്നിലുളളത്. ശബരിമല യുവതീ പ്രവേശനത്തിന് പുറമെ മുസ്ലിം പള്ളികളിലും പാഴ്സികളുടെ ഫയർ ടെമ്പിളിലും സ്‌ത്രീകൾക്കുളള പ്രവേശന വിലക്ക്, ദാവൂദി ബോറ സമുദായത്തിലെ ചേലാ കർമം തുടങ്ങിയവയിലാണ് തീരുമാനം വരാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |