കാസർകോട്: ലഹരിക്കെതിരെ എക്‌സൈസും പൊലീസും പരിശോധന കർശനമാക്കുമ്പോൾ ജില്ലയിലേക്കുള്ള മയക്കുമരുന്ന്, കഞ്ചാവ് കടത്ത് വ്യാപകമായി തുടരുന്നു. കാസർകോടൻ അതിർത്തി ഗ്രാമങ്ങളിലെ പുത്തൻ വഴികളിലൂടെയാണ് കഞ്ചാവും എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നും ഒഴുകുന്നത്. കൃത്യമായി വിവരം കിട്ടുമ്പോൾ മാത്രമാണ് ഇവ പിടികൂടുന്നത്.
കാസർകോട്ട് എക്‌സൈസ് പരിശോധനക്കിടെ 8.02 കിലോ കഞ്ചാവ് കാറിൽ കടത്തുന്നതിനിടെ രണ്ട് പേർ പിടിയിലായതാണ് കൂട്ടത്തിൽ ഒടുവിലത്തെ സംഭവം. ഇടുക്കി മൂന്നാംകണ്ടത്തെ അൻസാർ അസീസ്(29), ശ്രീജിത്ത് (28) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താൻ സ്വിഫ്റ്റ് കാറാണ് ഇവർ ഉപയോഗിച്ചിരുന്നത്. കാസർകോട് കറന്തക്കാട്ട് നടത്തിയ വാഹന പരിശോധനക്കിടെയാണ് എക്സൈസ് സംഘത്തിന്റെ കഞ്ചാവ് വേട്ട. ഇടുക്കിയിലേക്ക് ചാക്കുകളിലാക്കിയാണ് ഇവർ കാറിൽ സൂക്ഷിച്ചിരുന്നത്. ബന്തിയോട്ട് നിന്നുമാണ് ഇവ കയറ്റിയെന്ന് പിടിയിലായവർ എക്‌സൈസ് അധികൃതർക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.ഇവർ നേരത്തെയും കഞ്ചാവ് കടത്തിയിരുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇരുവരും പിടിക്കപ്പെടുന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്.ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന .
കാസർകോട് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ചുമതലയുള്ള ടോണി എസ് ഐസക്കും സംഘവും മഞ്ചേശ്വരം തലപ്പാടിയിൽ നടത്തിയ പരിശോധനയിൽ 4.90 ഗ്രാം എം.ഡി.എം.എയുമായി മംഗളൂരു ദേർളക്കട്ട സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിലായിരുന്നു. കഞ്ചാവ്, എം.ഡി.എം.എ കടത്ത് വ്യാപകമാണെന്ന വിവരത്തെ തുടർന്ന് എക്‌സൈസ് ജില്ലയിൽ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |