തിരുവനന്തപുരം: ജനതാദൾ-എസ്, ലോക് താന്ത്രിക് ദൾ ലയനത്തിന് ശേഷം, ഇടതു മുന്നണിയിലെ കേരള കോൺഗ്രസ് ഗ്രൂപ്പുകളോടും ലയിക്കാൻ സി.പി.എം നിർദ്ദേശിച്ചേക്കും . എന്നാൽ ,സമ്മർദ്ദം ചെലുത്തില്ല.
നിലവിൽ നാല് കേരള കോൺഗ്രസ് ഗ്രൂപ്പുകളാണ് ഇടതുമുന്നണിയിൽ. കേരള കോൺഗ്രസ്-എം വലിയ പാർട്ടി. ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്- ബി, കേരള കോൺഗ്രസ്- സ്കറിയ തോമസ് എന്നിവ ചെറു ഗ്രൂപ്പുകൾ. ഇവ മൂന്നും ഒന്നാകാനോ, മാണി ഗ്രൂപ്പിൽ ലയിക്കാനോ ആവും നിർദ്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇടതുമുന്നണിയുടെ വലിപ്പം കുറയ്ക്കാനും കൂടിയാണിത്.
രണ്ടര വർഷത്തിന് ശേഷം ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവിന് പകരം, കേരള കോൺഗ്രസ്- ബിയിലെ കെ.ബി. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകാൻ ഇടതുമുന്നണിയിൽ തുടക്കത്തിൽ ധാരണയായിരുന്നു. ഗണേഷ് കുമാറും സഹോദരിയുമായി ബന്ധപ്പെട്ട സ്വത്ത് തർക്ക കേസ്, ഗണേഷിന്റെ സാദ്ധ്യതയ്ക്ക് മങ്ങലേല്പിക്കുന്നതായി ഇടതു ക്യാമ്പുകളിൽ സംസാരമുണ്ട്..ഈ സാഹചര്യത്തിൽ കൂടിയാണ് സി.പി.എമ്മിന്റെ ലയന നിർദ്ദേശം
കർണാടക തിരഞ്ഞെടുപ്പ്
കഴിയട്ടെയെന്ന് എൽ.ജെ.ഡി
ജനതാദൾ-എസുമായുള്ള ലയനം രണ്ട് മാസത്തിനകം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്ന ആലോചനയിലാണ് ലോക് താന്ത്രിക്
ജനതാദൾ നേതൃത്വം.
ലയന ചർച്ചയ്ക്ക് ഏഴംഗ ഉപസമിതികളെ ഇരുപാർട്ടികളും നിയോഗിച്ചിട്ടുണ്ടെങ്കിലും ചില സ്ഥാനങ്ങളെച്ചൊല്ലിയുള്ള തർക്കം തുടരുന്നു. പാർട്ടി പാർലമെന്ററി ബോർഡ് ചെയർമാൻ സ്ഥാനം എൽ.ജെ.ഡിക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ജെ.ഡി.എസ് അംഗീകരിച്ചിട്ടില്ല. ഏഴ് ജില്ലകളിൽ വീതം ഇരു പാർട്ടികൾക്കും അദ്ധ്യക്ഷ പദം വീതം വയ്ക്കാനുള്ള ധാരണയുണ്ടെങ്കിലും,ചില ജില്ലകളുടെ കാര്യത്തിൽ തർക്കമുണ്ട്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച്.ഡി. ദേവഗൗഡ നയിക്കുന്ന ജെ.ഡി.എസ്
ബി.ജെ.പി അനുകൂല സമീപനത്തിലേക്ക് മാറുമോയെന്ന ശങ്കയാണ് എൽ.ജെ.ഡിക്ക്.
എന്നാൽ,അങ്ങനെയൊരു സംശയത്തിന് അടിസ്ഥാനമില്ലെന്നാണ് ദൾ-എസ് കേരള
നേതാക്കളുടെ വാദം. അഖിലേന്ത്യാടിസ്ഥാനത്തിൽ ജെ.ഡി.യുവിൽ ലയിക്കണമെന്ന വാദവും എൽ.ജെ.ഡിയിലുണ്ട്. ജെ.ഡി.എസ്- , എൽ.ജെ.ഡി നേതൃത്വങ്ങൾ നാളെ അനൗപചാരിക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |